മത്സരിക്കാൻ ആഗ്രഹിച്ചു, എൻ.ഡി.എയിൽ ചേരുമെന്നത് ശുദ്ധ അസംബന്ധം -കെ. സുധാകരൻ
text_fieldsകണ്ണൂർ: നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചതായി കെ. സുധാകരൻ എം.പി. മത്സരിക്കാൻ അർഹതയുള്ള ആളായതിനാൽ ശ്രമം നടത്തി. സ്വതന്ത്രനായി മത്സരിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും നല്ല പരിഗണന പിന്നീട് ഉണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉറപ്പു നൽകിയെന്നും കെ. സുധാകരൻ എം.പി പറഞ്ഞു.
മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും എം.പിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഹൈകമാൻഡ് ഉറച്ചുനിന്നതോടെ കെ. സുധാകരൻ പാർട്ടിക്ക് വഴങ്ങുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സുധാകരന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പല വാർത്തകളും പുറത്തുവന്നിരുന്നു.
സീറ്റ് ലഭിക്കാത്തതിന്റെ സങ്കടമോ സന്തോഷമോ ഇല്ല. എല്ലാ പ്രശ്നങ്ങളും നൂറു ശതമാനം പരിഹരിക്കാനാകില്ല. പ്രതീക്ഷിച്ച കാര്യങ്ങൾ നടന്നില്ല. അതിൽ സങ്കടമില്ല. സന്തോഷത്തോടെയാണ് ഡൽഹിക്ക് പോയതും തിരിച്ചുവന്നതും. പാർട്ടിക്ക് പരിമിതികളുണ്ട്. നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ധർമടത്ത് മത്സരിക്കട്ടെയെന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അവർ സമ്മതിച്ചില്ല. സമ്മതിച്ചിരുന്നെങ്കിൽ മത്സരിക്കുമായിരുന്നു.
ഡൽഹിയിലേക്ക് പോയത് സാധാരണ യാത്രയായിരുന്നു. രാഹുൽഗാന്ധിയെയും മല്ലികാർജുൻ ഖർഗെയും കണ്ടു. എം.പിമാർ മത്സരിക്കേണ്ടയെന്ന് നേതൃത്വം പറഞ്ഞപ്പോൾ അംഗീകരിച്ചു. സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചിട്ടില്ല. എവിടെനിന്നാണ് വാർത്തകൾ വന്നതെന്ന് അറിയില്ല. എൻ.ഡി.എയിൽ ചേരുമെന്നത് ശുദ്ധ അസംബന്ധമാണ്. എ.കെ. ആന്‍റ്ണിയുമായി സംസാരിച്ചു. കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും പിണറായി 3.0 ഉണ്ടാകാൻ സാധ്യതയില്ലെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

