നവീൻ ബാബുവിന്റെ മരണം: സുപ്രീംകോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കെ.കെ. രാഗേഷ്
text_fieldsകണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം സി.ബി.ഐക്ക് വിടാനുള്ള സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കണ്ണൂരിലെ സി.പി.എം നേതാക്കൾ. നവീൻ ബാബു കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം മുമ്പ് ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനും കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷും ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാന പൊലീസിനെക്കാൾ വിശ്വാസം കേന്ദ്ര ഏജൻസിയിലാണോയെന്നും കെ.കെ. രാഗേഷ് ചോദിച്ചു. സി.ബി.ഐ അന്വേഷണം വരുന്നതിൽ സി.പി.എമ്മിന് യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് അന്വേഷണം നടന്നാലും അത് നീതിപൂർവകമായിരിക്കണം. രാഷ്ട്രീയ വേട്ടക്കുള്ള ഉപകരണമായി ഏജൻസികളെ മാറ്റാൻ പാടില്ല. സി.ബി.ഐ എന്നത് ഒന്നിന്റെയും അവസാന വാക്കല്ല. സംസ്ഥാന സർക്കാർ സി.പി.എമ്മിനെ വേട്ടയാടാൻ വേണ്ടിയാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ കുറ്റാരോപിതർക്കും നിയമപരമായി മുന്നോട്ട് നീങ്ങാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം സി.പി.എം ഇല്ലെന്ന പ്രചാരണം തെറ്റാണെന്നും നീതി നടപ്പാകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി സി.ബി.ഐക്ക് വിടാനുള്ള സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. തീരുമാനം വളരെയധികം ആശ്വാസകരമാണ്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്ന് പോസിറ്റീവ് ആയിട്ടുള്ള മറുപടി ലഭിച്ചെങ്കിലും ഇത്ര വേഗം സി.ബി.ഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മഞ്ജുഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

