നവകേരള യാത്രയിലെ മർദ്ദനം: എ.ഡി.ജി.പി ഓഫിസിൽ കേസ് ഡയറി തിരുത്തിയെന്ന് എസ്.ഐ.ടി
text_fieldsആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപി എം.ആർ. അജിത് കുമാറിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി രേഖകളിൽ കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട്. വിഷയം ചൊവ്വാഴ്ച കോടതി പരിഗണിക്കും.
സംഭവസമയത്ത് പൊലീസ് ഫോട്ടോഗ്രാഫർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് എസ്.ഐടി കണ്ടെത്തി. മുഖ്യമന്ത്രിയുടെ ബസിന് പിന്നിലായാണ് ഫോട്ടോഗ്രാഫർ സഞ്ചരിച്ചിരുന്നത്. മർദനം നടന്ന് 35 സെക്കൻഡിന് ശേഷമാണ് ഇദ്ദേഹം സ്ഥലത്തെത്തിയത്. എന്നാൽ, ഈ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയെന്ന് പൊലീസ് ആദ്യം നൽകിയ റിപ്പോർട്ടിൽ നുണ പറയുകയായിരുന്നു.
കഴിഞ്ഞ മൂന്നാം തീയതി കേസ് പരിഗണിച്ചപ്പോൾ, എന്തിന്റെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തതെന്ന് കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എ.ഡി.ജിപിയുടെ ഓഫിസിൽ വെച്ച് റഫർ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിയുടെ ബസിന് സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവരായിരുന്നു മർദ്ദനത്തിന് നേതൃത്വം നൽകിയത്.
സംഭവത്തിൽ ഗൗരവകരമായ വീഴ്ചയുണ്ടായതിനെത്തുടർന്ന്, പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗൺമാൻമാരായ അഞ്ചുപേരെയും സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ചത് ഔദ്യോഗിക ലാത്തിയല്ലെന്നും, മറിച്ച് സ്വന്തമായി വാങ്ങിയ നീളമുള്ള വടികളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്താൻ എസ്.ഐ.ടി ശുപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

