നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തനം’; അഞ്ചു പ്രതികൾക്കും മുൻകൂർ ജാമ്യം
text_fieldsആലപ്പുഴ: നവകേരള സദസ്സ് യാത്രക്കിടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എം.എൽ.എ, അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം അഞ്ച് പൊലീസുകാർക്ക് ആലപ്പുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പേരൂർക്കട അമ്പലമുക്ക് നീള ഗാർഡൻസിൽ എസ്. അനിൽ കുമാർ (54), തിരുവനന്തപുരം പട്ടം പൊട്ടക്കുഴി ചാന്ദിനി വിളയിൽ എസ്. സന്ദീപ് (39), നെടുമങ്ങാട് ഇറിഞ്ചെയം വല്ല്യക്കോന്നാട്ട് വി.കെ. സൈജു (46), തിരുവനന്തപുരം പേരാട് കാർത്തിക ഭവനിൽ (നന്ദവനം) ആർ. അരുൺ (37), കണ്ണൂർ മലബാർ ചിറമ്മൽ വീട്ടിൽ വി.വി. വിപിൻ (37) എന്നിവർക്കാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന്‍റേതാണ് വിധി. പ്രതികൾ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ആവശ്യമുണ്ടെങ്കിൽ രണ്ടുദിവസം കസ്റ്റഡിയിലെടുക്കാം. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും വിട്ടയക്കണമെന്ന് നിർദേശമുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണം. ഒന്നിടവിട്ട ശനിയാഴ്ചകളിൽ രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇത് കേസിലെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ തുടരണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ കീഴടങ്ങാൻ തയാറായപ്പോൾ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി. ശിവദാസ് പറഞ്ഞു. നേതാക്കളെ മർദിക്കുന്നത് വീഡിയോയിൽ കാണുന്നുണ്ടെങ്കിലും മാരക മുറിവ് ഏൽപിക്കുന്ന ഗുരുതര പരിക്കില്ല. അതിനാൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കാത്ത സാഹചര്യത്തിലാണ് മുൻകൂർജാമ്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

