നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തനം’; അഞ്ചു പ്രതികൾക്കും മുൻകൂർ ജാമ്യം
text_fieldsആലപ്പുഴ: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ചു പ്രതികൾക്കും മുൻകൂർ ജാമ്യം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്. അനിൽകുമാർ, സുരക്ഷാ സംഘത്തിലെ അംഗങ്ങളായ എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ. അരുൺ, വി.വി. വിപിൻ എന്നിവർക്കാണ് ആലപ്പുഴ ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ജഡ്ജി ഹണി എം. വർഗീസിന്റേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാനും അകമ്പടി സേനയും ക്രൂരമായി മർദിച്ചെന്നാണു കേസ്. കോടതിയുടെ ഇടപെടലിനെ തുടർന്ന് നേരത്തെ ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.
പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിനു പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നും കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നുമാണി മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

