ദേശീയ പണിമുടക്ക് 25ന് അർധരാത്രി മുതൽ; സംസ്ഥാനം സ്തംഭിക്കും
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി വിരുദ്ധ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാകും. 25ന് അർധരാത്രി മുതൽ 26ന് അർധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായവും നൽകണമെന്ന് ട്രേഡ് യൂനിയൻ സംയുക്ത സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.ജി.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ തടസ്സമുണ്ടാവില്ല.
ഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡ്. ട്രേഡ് യൂനിയൻ രൂപവത്കരണം ദുഷ്കരമാക്കി. നിശ്ചിതകാല തൊഴിലെന്ന പുതിയ സമ്പ്രദായം സ്ഥിരം ജോലി ഇല്ലാതാക്കും. 90 ശതമാനത്തിലധികം വരുന്ന അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയോ ന്യായമായ വേതനമോ ലേബർ കോഡ് ഉറപ്പാക്കുന്നില്ല. ബി.എം.എസ് ഒഴികെയുള്ള യൂനിയനുകളെല്ലാം പണിമുടക്കും.
പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ഹർത്താലിന് ആഹ്വാനം നൽകിയതിനാൽ പ്രക്ഷോഭ ചരിത്രത്തിൽ അവിസ്മരണീയമാകും ഇത്. മോട്ടോർ തൊഴിലാളികളും വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കും. കടകമ്പോളങ്ങൾ അടയുകയും മോട്ടോർ വാഹന ഗതാഗതം പൂർണമായി സ്തംഭിക്കും.
സ്വകാര്യ വാഹനങ്ങൾ പണിമുടക്കിനോട് സഹകരിക്കണം. 26ന് രാവിലെ കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ നഗരങ്ങളിലും ധർണ നടത്തും. ആശുപത്രികൾ, പത്ര-മാധ്യമ സ്ഥാപനങ്ങൾ, പാൽ വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമീഷെൻറ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവില്ല. ഇലക്ഷൻ അർജൻറ് വാഹനങ്ങൾക്ക് ഓടാം.
വാർത്തസമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്.ടി.യു), മനയത്ത് ചന്ദ്രൻ (എച്ച്.എം.എസ്), വിജയൻ കുനിശേരി (എ.ഐ.ടി.യു.സി), പി.കെ. മുകുന്ദൻ (സി.ഐ.ടി.യു), വി.കെ സദാനന്ദൻ (എ.ഐ.യു.ടി.യു.സി), ബിജു ആൻറണി (ജെ.എൽ.യു) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.