ദേശീയ പണിമുടക്ക് ആരംഭിച്ചു, കേരളത്തിൽ ഹർത്താൽ പ്രതീതി
text_fieldsതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. നിരത്തിൽ സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നില്ല.. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക. എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ബുധനാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല. ശബരിമല തീർഥാടകരെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരുന്നുണ്ട്. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പണിമുടക്കിൽ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള് ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന് സെന്റര്‍, ട്രേഡ് യൂണിയന് കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമിന്‍സ് അസോസിയേഷൻ, ഓള് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കെ.എസ്.ആർ.ടി.സി, ബി.എസ്.എൻ.എൽ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.