മൂന്ന് ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്കുകൂടി നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്കോറും പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്കോറും കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്കോറും നേടിയാണ് അംഗീകാരം നേടിയത്. ഈ സർക്കാറിന്റെ കാലത്ത് ഇതുവരെ 143 സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചു.
മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ നടത്തിയ നടപടികളുടെ ഫലമാണ് അംഗീകാരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ താലൂക്ക്, ജില്ല ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സംസ്ഥാനത്ത് 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ് അംഗീകാരവും 76 ആശുപത്രികൾക്ക് പുനർഅംഗീകാരവും നേടാനായി. അഞ്ച് ജില്ല ആശുപത്രികൾ, നാല് താലൂക്കാശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയതെന്നും മന്ത്രി പറഞ്ഞു.
എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക് പോയന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ് അംഗീകാരത്തിന് മൂന്നു വർഷത്തെ കാലാവധിയാണുള്ളത്. ഇതിനു ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും.
വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ട്. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റിവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

