ദേശീയപാത വികസനത്തിന് ഏറ്റെടുക്കേണ്ടത് 4000 ഏക്കര്‍
text_fieldsതൃശൂര്‍: കേരളത്തിലെ ദേശീയപാത വികസനത്തിന് ധാരണാപത്രം ഒപ്പിടുമ്പോള്‍ തിരുവനന്തപുരം കളിയക്കാവിള മുതല്‍ കാസര്‍കോട് തലപ്പാടി വരെ ഏറ്റെടുക്കേണ്ടി വരിക 4000 ഏക്കര്‍ ഭൂമി. 45 മീറ്ററില്‍ റോഡ് വികസിപ്പിക്കുന്നതിന് പതിനായിരത്തിലധികം ഏക്കറില്‍ ആറായിരത്തോളം ഏറ്റെടുത്തു കഴിഞ്ഞു. 1972ല്‍ 30 മീറ്റർ വികസനത്തിനുള്ളതടക്കമുള്ള ഭൂമിയാണ് ഏറ്റെടുത്ത് നല്‍കിയിട്ടുള്ളത്.
ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടിയ വിലയാണ് കേരളത്തില്‍ വികസനം മരവിപ്പിച്ചിരുന്നത്. ഭൂവിലയില്‍ 25 ശതമാനം കേരളം നല്‍കാമെന്ന ധാരണയാണിപ്പോൾ. നേരത്തെ 24,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് മാറ്റിവെച്ച കേന്ദ്ര ഗതാഗത മന്ത്രാലയം, നിലവില്‍ 21,000 കോടിയാണ് ഇതിന് മാറ്റിവെച്ചിരിക്കുന്നത്. ഇതിെൻറ 25 ശതമാനമായ 5250 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടിവരും. ഖജനാവ് കാലിയായ സാഹചര്യത്തില്‍ ഇത് എത്ര പ്രായോഗികമാണെന്ന് കണ്ടറിയണം.
1956 ലെ നിയമം അനുസരിച്ചാണ് ദേശീയപാത വികസനത്തിന് വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ വിപണി വിലക്കൊപ്പം 20 ശതമാനം വരെ അധിക തുകയും ഒപ്പം 100 ശതമാനം ആശ്വാസതുകയും നൽകണം. ഇതിന് വൻ തുക വേണ്ടിവരും. കൂടാതെ പുനരധിവാസം കൂടി 2013ലെ നിയമത്തിലുണ്ട്.
ഭൂമി ഏറ്റെടുത്ത ഒരു ജില്ലയിലും പുനരധിവാസം ഉറപ്പാക്കിയിട്ടില്ല. ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ജില്ലകളില്‍ നിന്ന് ഭൂമി നഷ്ടപ്പെട്ടവര്‍ നല്കിയ ഹരജിയില്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിശദ പദ്ധതി രേഖയുടെ (ഡി.പി.ആര്) അന്തിമ പതിപ്പ് ഇപ്പോഴും ലഭ്യമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.