പാലക്കാട് -കോഴിക്കോട് ദേശീയപാത രണ്ടു വരിയാക്കുന്നു
text_fieldsമലപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയപാത രണ്ടു വരിയാക്കാൻ അധികൃതർ നടപടി തുടങ്ങി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ചുള്ള പാതയാണിത്. പാക്കേജ് ഒന്ന്, പാക്കേജ് രണ്ട്, പാക്കേജ് മൂന്ന് എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് ഇത് പൂർത്തിയാക്കുക. 10 മീറ്റർ വീതിയിലാണ് റോഡ് വരുന്നത്. റോഡിന് മധ്യത്തിൽ മീഡിയൻ ഉണ്ടാവില്ല. രണ്ടുവരി പാതകൾക്ക് മീഡിയൻ നിർമിക്കാൻ നിയമപരമായി അനുവാദമില്ലാത്തതിനാലാണിത്.
മൂന്നര മീറ്ററായിരിക്കും പ്രധാന റോഡുകളുടെ വീതി. ഒന്നര മീറ്റർ വീതിയിൽ പേവ്മെൻറ് ഷോൾഡറുകളുമാണുണ്ടാവുക. പാലക്കാട് ജില്ലയിലെ നാട്ടുകൽ മുതൽ താണാവു വരെയാണ് ആദ്യഘട്ടത്തിൽ രണ്ടു വരിയാവുക. ഇതിെൻറ ടെൻഡർ നടപടികൾ പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ നിർമാണം തുടങ്ങും. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുതൽ നാട്ടുകൽ വരെയാണ് പിന്നീട് വികസിപ്പിക്കുക. ഇൗ ഭാഗത്ത് സ്ഥലമേറ്റെടുപ്പില്ലാതെ വീതിയുള്ള ഭാഗങ്ങളിൽ നിലവിലുള്ള റോഡ് രണ്ടു വരിയാക്കും. ബാക്കിയുള്ള ഭാഗങ്ങളിൽ പരമാവധി വീതി കൂട്ടി നിർമിക്കാനാണ് പദ്ധതി. ഇതിെൻറ നിർമാണ പ്രവൃത്തികളും വൈകാതെ തുടങ്ങും. താണാവു മുതൽ ചന്ദ്രനഗർ വരെയുള്ള നാലുവരി ബൈപാസ് റോഡാണ് രണ്ടാം ഘട്ടമായി നിർമാണം നടക്കുക. 24 മീറ്റർ വീതിയിൽ ഇതിനായി സ്ഥലമെടുക്കും. കൽപാത്തി പുഴക്കു കുറുകെ പുതിയ പാലവും നിർമിക്കും. മണ്ണാർക്കാട് നഗരത്തെ ഒഴിവാക്കി നിർമിക്കുന്ന ബൈപാസാണ് മൂന്നാംഘട്ടത്തിലുള്ളത്.
45 മീറ്റർ വീതിയിലായിരിക്കും ഇത് നിർമിക്കുക. കുമരംപുത്തൂർ വില്ലേജ് ഒാഫിസ് പരിസരത്തു നിന്ന് തുടങ്ങി ചൂരോട് പാലം വരെയാണ് നിർദിഷ്ട ബൈപാസ്. കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നിവക്കു മുകളിലായി രണ്ടു പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
സ്ഥലമെടുപ്പ് നടപടികൾ വൈകാതെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കോഴിക്കോട്--പാലക്കാട് പാത രണ്ടു വരിയാക്കുന്നത് സംബന്ധിച്ച് ദേശീയപാത അധികൃതരുമായി ധാരണപത്രം ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.