മുക്കം ഉമർ ഫൈസിയുടേത് രാഷ്ട്രീയകളിയെന്ന് നാസർ ഫൈസി കൂടത്തായി; യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി ഇടതുപക്ഷത്തിന് കളമൊരുക്കാനുള്ള നീക്കം, ശക്തമായ നടപടി വേണം
text_fieldsകോഴിക്കോട്: സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായി മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നതിനെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി. സമാന്തര യോഗം ചേർന്നത് സമസ്തയെ പിളർത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഇടതുപക്ഷത്തിന് വേണ്ടിയുള്ള കളമൊരുക്കാനുള്ള നീക്കമാണിതെന്നും നാസർ ഫൈസി വ്യക്തമാക്കി.
മുശാവറ നടക്കാനിരിക്കെ മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ഉമർ ഫൈസിയുമായി ബന്ധമുള്ള ആളുകൾ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഇത്തരത്തിൽ യോഗം ചേർന്നിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നും പ്രോത്സാഹിക്കാനാവില്ലെന്നും നാസർ ഫൈസി പറഞ്ഞു.
ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുകയും തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് മുക്കം ഉമർ ഫൈസിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഉമർ ഫൈസി നടത്തുന്ന രാഷ്ട്രീയക്കളിക്കെതിരെ മുശാവറക്ക് മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. സമസ്ത നേതൃത്വം അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണം. നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കാൻ തയാറാണെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
വിഭാഗീയത രൂക്ഷമാക്കുന്ന തരത്തിൽ മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കാനും മുശാവറയുടെ പവിത്രതക്ക് കളങ്കംവരാതെ സൂക്ഷിക്കാനും നേതൃത്വം മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ ഇന്നലെ രംഗത്തെത്തിയിരുന്നു. ഭാരവാഹികളായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, എം.പി. മുസ്തഫൽ ഫൈസി (സമസ്ത) ഹാജി യു. മുഹമ്മദ് ശാഫി, അബ്ദുസ്സമദ് പൂക്കോട്ടൂർ (സുന്നി മഹല്ല് ഫെഡറേഷൻ), എം.സി. മായിൻ ഹാജി (സമസ്ത വിദ്യാഭ്യാസ ബോർഡ്), ഇ. മൊയ്തീൻ ഫൈസി പുത്തനഴി (മദ്റസ മാനേജ്മെന്റ് അസോസിയേഷൻ), നാസർ ഫൈസി കൂടത്തായി, മുഹമ്മദ് ഫൈസി ഓണമ്പള്ളി, സലീം എടക്കര (സുന്നി യുവജന സംഘം) എന്നിവരാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
സമസ്തയെയും നേതാക്കളെയും ഇകഴ്ത്താനും വിഘടിത പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാനും നിരന്തരം ശ്രമിക്കുന്ന ഉമർ ഫൈസിയെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സ്ഥാനങ്ങളിൽനിന്ന് നീക്കാൻ നേതൃത്വം തയാറാകണം. സമൂഹത്തിലെ ഉന്നതർ ഇടപെട്ട് ഐക്യശ്രമം തുടരുമ്പോൾ അതിന് വിലകൽപിക്കാതെയുള്ള ഗൂഢാലോചനകളും രഹസ്യയോഗങ്ങളും ആശങ്കജനകമാണ്. മുശാവറക്ക് മുമ്പ് ഏതാനുംപേർ ചേർന്ന് അജണ്ട രൂപപ്പെടുത്തുന്നതും സമ്മർദതന്ത്രം മെനയുന്നതും പിന്നീട് നടക്കുന്ന അവകാശവാദങ്ങളും പരമാധികാര സഭയുടെ സൽപ്പേരിന് കളങ്കം വരുത്തും.
നിലവിലെ അനുരഞ്ജന സമിതി ഇരുവിഭാഗങ്ങളെയും കേട്ട് അവർ നൽകിയ പരാതികൾ പരിശോധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രവർത്തകർക്കിടയിൽ ഐക്യം നിലനിർത്താനുമുള്ള ശ്രമത്തിനിടയിലാണ് ഇത്തരം കരിങ്കാലി പ്രവർത്തനങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാവുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

