എൻ. പ്രശാന്തിന്‍റെ പരാതികൾ നേരിട്ടുകേൾക്കും, നീക്കം മുഖ്യമന്ത്രിയുടെ നിർദേശപ്രകരം
text_fieldsതിരുവനന്തപുരം: സസ്പെൻഷനെ തുടർന്ന് സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്‍റെ പരാതികള്‍ നേരിട്ടുകേൾക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പരാതി പരിഹാരത്തിന് നീക്കം.
അടുത്തയാഴ്ച നേരിട്ട് ഹാജരാകാന്‍ ചീഫ് സെക്രട്ടറി പ്രശാന്തിന് നോട്ടീസ് നൽകി. ചീഫ് സെക്രട്ടറി തന്നെയാണ് ഹിയറിങ് നടത്തുക. തന്‍റെ ഭാഗം കേൾക്കാതെ സസ്പെൻഡ് ചെയ്തു എന്നതാണ് പ്രശാന്തിന്‍റെ പ്രധാന പരാതി. ഇതിനിടെ പ്രശാന്തിനെതിരെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയല്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിനിടെയാണ് പ്രശാന്തിനെ നേരിട്ടുകേള്‍ക്കാനുള്ള നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.
അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ 11ന് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെയും ഇതേദിവസം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഗോപാലകൃഷ്ണന്‍റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിന്‍റേത് നാല് മാസത്തേക്ക് കൂടി നീട്ടി. ഇതോടെ ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് വക്കീൽ നോട്ടീസ് അയക്കുന്നതിലേക്ക് വരെ കാര്യങ്ങൾ നീണ്ടു.
ഈ മാസം ശാരദാ മുരളീധരന്‍ വിരമിക്കുമ്പോള്‍ എ. ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്തെത്താൻ സാധ്യതയും കൂടുതലാണ്. ഇത് കൂടി കണക്കിലെടുത്താണ് രമ്യമായി പ്രശ്നം പരിഹരിക്കുന്നതിന് പ്രശാന്തിനെ കേൾക്കാനുള്ള നീക്കമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

