യുവതിയുടെ മരണത്തിൽ ദുരൂഹത; ജാതിവിവേചനവും സ്ത്രീധനപീഡനവുമെന്ന് ബന്ധുക്കൾ
text_fieldsകൊച്ചി: ഭർതൃവീട്ടിലെ സ്ത്രീധനപീഡനത്തിനും ജാതിവിവേചനത്തിനും ഇരയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. നഗരമധ്യത്തിൽ പുറമ്പോക്കിൽ താമസിക്കുന്ന സജീവന്‍റെ മകൾ സംഗീതയാണ് (22) മരിച്ചത്. ജൂൺ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് തൃശൂർ സ്വദേശി സുമേഷിനെതിരെ പൊലീസിൽ പരാതി നൽകി 40 ദിവസമായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പ്രധാന പരാതി.
സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 2020 ഏപ്രിൽ 26ന് നടന്ന വിവാഹത്തിന് പിന്നാലെയാണ് താഴ്ന്ന ജാതിക്കാരിയെന്ന് ആക്ഷേപിച്ച് സ്തീധനത്തിന്‍റെപേരിൽ ഭർതൃവീട്ടിൽ പീഡനം പതിവായതെന്ന് സംഗീതയുടെ സഹോദരി സലീന 'മാധ്യമ'ത്തോട് പറഞ്ഞു. ജാതിപറഞ്ഞ് ഭക്ഷണം കഴിക്കാൻ പാത്രവും വെള്ളം കുടിക്കാൻ ഗ്ലാസും നൽകിയിരുന്നില്ല. കസേരയിൽ ഇരിക്കാൻപോലും അനുവദിച്ചില്ല. താഴെയാണ് ഇരുത്തിയിരുന്നത്. പലതവണ വീട്ടിൽനിന്ന് പുറത്തുനിർത്തി അപമാനിച്ചിട്ടുണ്ട്. മനോരോഗിയാണെന്ന് സ്ഥാപിക്കാൻ ഡോക്ടറെയും കണ്ടു. മരിക്കുന്നതിന്‍റെ തലേന്ന് സംഗീത എറണാകുളത്തെ കടയിലെത്തി സുമേഷിനെ കണ്ട് സ്ത്രീധനം നൽകാമെന്ന് പറഞ്ഞെങ്കിലും കൂടെ ജീവിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി നേരിട്ട് പരാതി പറഞ്ഞെങ്കിലും കുടുംബത്തെ വിളിപ്പിച്ച് മടക്കി അയച്ചു.
പിറ്റേന്ന് ഇരുവരും സ്റ്റേഷനിലെത്തിയിട്ടും പ്രശ്നം പരിഹരിക്കാതെ പെൺകുട്ടിയെ വീട്ടിലാക്കാനായിരുന്നു പൊലീസ് നിർദേശം. ഇതോടെ, ഭർത്താവ് ഉപേക്ഷിക്കുമെന്ന മനോവിഷമത്തിൽ വീട്ടിലെത്തിയ സംഗീത മരിക്കുമെന്ന് പറഞ്ഞിരുന്നു.
ആത്മഹത്യ കണ്ടുനിന്ന സുമേഷ് സമീപത്തെ വീടുകളിൽ പറയാതെ അൽപം മാറിയുള്ള വീട്ടിൽ കാര്യം പറഞ്ഞശേഷം രക്ഷപ്പെട്ടു. ബോധപൂർവം മരണത്തിലേക്ക് തള്ളിവിട്ടതാണ് സംശയത്തിന് ഇടയാക്കിയതെന്ന് സംഗീതയുടെ ബന്ധുക്കൾ ആരോപിച്ചു.
വിവാഹമോചനം നേടാൻ സംഗീതയെ നിരന്തരം പീഡിപ്പിച്ച പ്രതിയെ രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. ഇതിനിടെ, സഹോദരിയെ വിളിച്ച് സംഗീത കരയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

