എഴുത്തുകാരൻ, ബഹുഭാഷാ പണ്ഡിതൻ, ഗോളശാസ്ത്ര വിദഗ്ധൻ, വീടിനോട് ചേർന്ന് നക്ഷത്ര ഗവേഷണ ലാബ്; വിട വാങ്ങിയ മൈലാപ്പൂർ ഷൗക്കത്തലി മൗലവി ബഹുമുഖ പ്രതിഭ
text_fieldsബഹുമുഖ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം വിട വാങ്ങിയ മൈലാപ്പൂർ ഷൗക്കത്തലി മൗലവി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ തലമുതിർന്ന നേതാവും ബഹുഭാഷാ പണ്ഡിതനുമായിരുന്നു അദ്ദേഹം. കൊല്ലം ഉമയനല്ലൂരിനടുത്തെ മൈലാപൂരിൽ വലിയവീട്ടിൽ കുടുംബത്തിൽ സുലൈമാൻ കുഞ്ഞിന്റെയും വേലിശ്ശേരി ബംഗ്ലാവിൽ സൈനബമ്മയുടെയും മകനായി 1934 ഏപ്രിൽ 22നായിരുന്നു ജനനം. മൈലാപ്പൂർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കൊല്ലൂർവിള മഅ്ദനുൽ ഉലൂം അറബിക് കോളജിൽ മതപഠനത്തിന് ചേർന്നു. മതപഠനത്തോടൊപ്പം സ്കൂൾ പഠനവും തുടർന്ന അദ്ദേഹം കൊല്ലം എസ്.എൻ കോളേജിൽനിന്നും ഇന്റര്‍ മീഡിയറ്റും തുടർന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും നേടി. പത്തനാപുരം മൗണ്ട് ടാബൂർ ട്രെയിനിങ് കോളേജിൽനിന്നും ബി.എഡും കരസ്ഥമാക്കി.
ഹൈസ്കൂൾ അധ്യാപകനായി ജോലി ലഭിച്ച മൗലവി വയനാട്, കൊല്ലം ജില്ലകളിൽ വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു. തട്ടാമല ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്. മതവിദ്യാഭ്യാസ രംഗത്തും ഭൗതിക വിദ്യാഭ്യാസ രംഗത്തും കനത്ത സംഭാവനകളാണ് നൽകിയത്. കുട്ടിക്കാലം മുതലേ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം സംഘടനയുടെ വിവിധ നേതൃത്വ പദവികൾ അലങ്കരിച്ചു. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, ട്രഷറർ, ജാമിഅ മന്നാനിയ സെക്രട്ടറി, ട്രഷറർ തുടങ്ങിയ ഔദ്യോഗിക പദവികൾ വിവിധ ഘട്ടങ്ങളിലായി വഹിച്ചിരുന്ന അദ്ദേഹം അനാരോഗ്യമൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഔദ്യോഗിക സ്ഥാനം ഒഴിവാക്കിയെങ്കിലും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെൻട്രൽ കൗൺസിൽ മെംബർ ആയി തുടരുകയായിരുന്നു.
ദീർഘകാലം ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ അന്ന സീമിന്റെ ചീഫ് എഡിറ്റർ ആയിരുന്നു. ആനുകാലികങ്ങളിൽ നിരന്തരമായി ലേഖനങ്ങൾ എഴുതിയിരുന്ന മൗലവി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിക്കുകയും മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഗോള ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ താൽപര്യവും അവഗാഹവും പ്രസിദ്ധമാണ്. അസ്ട്രോണമിയിൽ ഗവേഷണ മനോഭാവത്തോടെ നിലകൊണ്ട അദ്ദേഹം വീടിനോട് ചേർന്ന് നക്ഷത്ര ഗവേഷണ ലാബും സ്ഥാപിച്ചു. 'ഗുലാസത്തുൽ ഹിസാബ്'അഥവാ ഗണിതശാസ്ത്രത്തിന്റെ അടിത്തറ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായി.1986ൽ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റെയും ദക്ഷിണ കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയോട് അനുബന്ധമായി കൊല്ലം കർബല മൈതാനിയിലെ സലാമത്ത് ഹാളിൽ മൗലവിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖുർആനും ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട എക്സിബിഷൻ ഇന്നും ചർച്ചാവിഷയമാണ്.
ഇമാം ബൂസീരി രചിച്ച 'ഖസീദത്തുൽ ബുർദ'മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി. 'ഇസ്‌ലാമിക ദായക്രമം'എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുവാൻ സർക്കാർ പ്രത്യേക ധനസഹായം അനുവദിച്ചു. 'കഅ്ബാലയ നവീകരണം'എന്നതായിരുന്നു ആദ്യ കൃതി. തുടർന്ന് 'മുഹമ്മദൻ ലോ'അടക്കം നാൽപ്പതിലധികം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ജീവിതാവസാനം വരെ എഴുത്തും വായനയും അദ്ദേഹത്തിന്റെ ചര്യയായിരുന്നു. അടുത്തകാലത്ത് ക്യാൻസർ രോഗം പിടിപെടുന്നതുവരെ ചുറുചുറുക്കോടെ സഞ്ചരിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ഇമാം റാസി അവാർഡ് ഉൾപ്പെടെ ചില ഉപഹാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചെങ്കിലും അതിലേറെ അദ്ദേഹം അർഹിച്ചിരുന്നു. പരേതയായ ഐഷാബീവി,ആസിയ ബീവി എന്നിവരാണ് ഭാര്യമാർ. ഒമ്പത് മക്കളുണ്ടായിരുന്നു. മരണം വരെ ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

