ദാ വരുന്നു, ‘മൈ പൊലീസ് സ്റ്റേഷൻ’; ലക്ഷ്യം കസ്റ്റഡി മർദനം തടയൽ ഉൾപ്പെടെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി മർദനങ്ങൾ തടയുന്നത് ഉൾപ്പെടെ ലക്ഷ്യമിട്ട് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് സ്വതന്ത്ര്യദിനത്തിൽ തുടക്കമാകും. സ്റ്റേഷനിലെത്തുന്നവരുടെ അന്തസിനെ മാനിച്ച് മെച്ചപ്പെട്ടതും സമയബന്ധിതവുമായ, സേവനങ്ങള്‍ ഉറപ്പുവരുത്തുകയെന്നതും പദ്ധതി വഴി ലക്ഷ്യമിടുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സർക്കിൾ ഇൻസ്പെക്ടർമാർ വഹിച്ചിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ചുമതല 15 മുതൽ സബ് ഇൻസ്പെക്ടർമാർക്ക് നൽകും. സിറ്റികളിലേതുൾപ്പെടെ മറ്റു പ്രാധാനപ്പെട്ട 64 സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാർ തന്നെ എസ്.എച്ച്.ഒമാരായി തുടരുമെന്ന് മന്ത്രി പറഞ്ഞു. 63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ സബ് ഇൻസ്പെക്ടർമാരായിരിക്കും എസ്.എച്ച്.ഒമാരാവുകയെന്നും ഇത് സവിശേഷമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ തന്ത്രപ്രധാനമായ പശ്ചാത്തലം കണക്കിലെടുത്ത് അവിടുത്തെ എസ്.എച്ച്.ഒ ചുമതല ഡി.വൈ.എസ്.പിക്ക് ആയിരിക്കും. സർക്കിൾ ഇൻസ്പെക്ടർമാരുടെ കീഴിൽ 200 പൊലീസ് സർക്കിളുകൾ രൂവത്കരിക്കും.
20 വർഷമായി നിലനിൽക്കുന്ന ‘ജനമൈത്രി സുരക്ഷാ പദ്ധതി’ കൂടുതൽ കാര്യക്ഷമമാക്കും. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) പി. വിജയൻ ആകും ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ കോഓഡിനേറ്റർ. പൊലീസ് സ്റ്റേഷൻ നവീകരണത്തിന്‍റെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും ഒരേ നിറത്തിലുള്ള പെയിന്റടിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡി.ജി.പി എ. ഹേമചന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

