വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശങ്ങൾ പ്രതിരോധിക്കുന്നതിൽ വീഴ്ചപറ്റി; യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ലെന്നും എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വെള്ളാപ്പള്ളിയും ശബരിമല സ്വർണക്കൊള്ളയും യോഗി ആദിത്യനാഥിന്‍റെ കത്തും തളിപ്പറമ്പുമടക്കം ഭരണകാലത്തെ നിലപാടുകളും ന്യായീകരണങ്ങളും തിരിച്ചടിയായെന്ന് തുറന്നുസമ്മതിച്ച് സി.പി.എം. മുസ്ലിം സമുദായത്തിനുനേരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പരാമർശങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് ഗോവിന്ദൻ സ്വയം വിമർശനം നടത്തിയത്.
ന്യൂനപക്ഷങ്ങൾക്കിടയിൽ അമർഷം രൂപപ്പെട്ടിട്ടും സംശയങ്ങൾ ദുരീകരിക്കുംവിധം ശക്തമായ ഇടപെടൽ നടത്തുന്നതിൽ പോരായ്മ വന്നു. വെള്ളാപ്പള്ളിയുടേത് വർഗീയ പരാമർശമാണെന്ന് പാർട്ടി പറഞ്ഞെങ്കിലും, അതിന് ശക്തി പോരായിരുന്നു. അതിനാൽ വെള്ളാപ്പള്ളി ഉയർത്തിയ മുസ്ലിംവിരുദ്ധ പ്രചാരവേലക്ക് സി.പി.എം വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന ആശയത്തിനാണ് മുൻകൈ വന്നത്. വെള്ളാപ്പള്ളിയെ പുകഴ്ത്തിക്കൊണ്ട് മുൻ മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രിയും നടത്തിയ പരാമർശങ്ങളെക്കുറിച്ച ചോദ്യത്തോട്, അതടക്കം കാര്യങ്ങളിൽ ജനങ്ങളിലുണ്ടായ അവബോധത്തിന് കൃത്യമായി മറുപടി പറഞ്ഞില്ലെന്ന വിമർശനമാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു.
എല്ലാ വിഭാഗങ്ങളിൽനിന്നും എൽ.ഡി.എഫിന് വോട്ട് കുറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗം ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തി എന്നൊന്നും പറയാൻ സാധിക്കില്ല. തോൽവിയെ അഭിമുഖീകരിച്ചും തെറ്റ് തിരുത്തിയും ശക്തമായി തിരിച്ചുവരും. ആഗസ്റ്റിൽ വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം അയ്യപ്പസംഗമത്തിൽ വായിച്ചത് ശരിയായില്ല. ഇത് വലിയ രീതിയിലുള്ള ചർച്ചക്ക് ഇടംനൽകി. വെള്ളാപ്പള്ളിയെ പ്രതിരോധിക്കുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നതിനിടെ യോഗി ആദിത്യനാഥിന്റെ സന്ദേശവായനകൂടി ആയതോടെ ഈ അവബോധം കൂടുതൽ ശക്തിപ്പെട്ടു. ഇത് ന്യൂനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടാൻ കാരണമായി. അയ്യപ്പസംഗമം സംഘടിപ്പിച്ചത് ദേവസ്വം ബോർഡാണ്.
സർക്കാറാണ് സംഘടിപ്പിച്ചതെന്ന പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഫലത്തിൽ സർക്കാർ പരിപാടിയിൽ യോഗിയുടെ സന്ദേശം വായിച്ചെന്ന നില വന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട എ. പത്മകുമാറിനോട് പാർട്ടി വിശദീകരണം തേടുകയും എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ പത്മകുമാറിനെതിരെ നടപടി എടുത്തില്ലെന്ന കാര്യം സ്വയംവിമർശനപരമായി അംഗീകരിക്കുന്നു. ആരോപണമുണ്ടായ ഘട്ടത്തിൽതന്നെ കർശനനടപടി സ്വീകരിച്ചില്ല എന്നത് വലിയ പ്രചാരണമാവുകയും തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുകയും ചെയ്തു. പത്മകുമാറിനെതിരെ നടപടിയെടുക്കും. എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കും. 30 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് നൽകി. ചില മണ്ഡലങ്ങളിൽ തിരിച്ചും. മൂന്നിടത്ത് ജയിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറ് ശതമാനം വോട്ട് ബി.ജെ.പിക്ക് കുറഞ്ഞു. ഇത് നഷ്ടപ്പെട്ടതല്ല. 30 മണ്ഡലങ്ങളിൽ യു.ഡി.എഫിന് മറിച്ചുനൽകിയതുമൂലമുണ്ടായ കുറവാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

