വണ്ടൂരിലെ കൊലവിളി തള്ളി സി.പി.എം; ദാവൂദിനും മീഡിയവണ്ണിനുമെതിരെ നിയമനടപടിയെന്ന് എം.വി ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ സി.പി.എം വണ്ടൂർ ഏരിയ കമ്മിറ്റി കൊലവിളിയുമായി നടത്തിയ പ്രകടനത്തെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൈവെട്ടുമെന്നതൊന്നും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മതവിഭജനം ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നത്. അതിന്‍റെ സാമ്പിളാണ് വണ്ടൂരിലെ എം.എൽ.എയായിരുന്ന കണ്ണൻ നിയമസഭയിലുന്നയിച്ച സബ്മിഷനുമായി ബന്ധപ്പെട്ട് മീഡിയവൺ ചാനലിലൂടെ നടന്നത്. ഇക്കാര്യത്തിൽ മീഡിയവൺ ചാനലിനും സി. ദാവൂദിനുമെതിരെ നിയമ നടപടി സ്വീകരിക്കും.
മലപ്പുറത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിനെതിരായ സബ്മിഷനായിരുന്നു അത്. അതിലെ എൻ.ഡി.എഫ് എന്ന ഭാഗം വെട്ടിമാറ്റിയാണ് കള്ളപ്രചാരണം നടത്തുന്നത്. മതരാഷ്ട്രമുണ്ടാക്കാൻ അന്യമതസ്തരോട് ശത്രുത നിലപാട് പുലർത്തുകയാണവർ.
ആ ആശയ പ്രത്യയശാസ്ത്രത്തിൽ മീഡിയവൺ സി.പി.എമ്മിനെ ആക്രമിക്കുകയാണ്. വണ്ടൂർ മണ്ഡലത്തെയും സഖാവ് കണ്ണനെയും അപമാനിക്കുന്ന പ്രചാരണമാണിത്. മതവിഭജനം ലക്ഷ്യമിട്ടുളള ഈ നീക്കം അപലപനീയമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെ സി.പി.എം നിലമ്പൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം ഉയർന്നത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.
'ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.' എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം. എന്നാൽ, എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ് ലിംകൾക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

