ശ്യാമളയെ സ്ഥാനാർഥിയായി തീരുമാനിച്ചത് ജില്ല കമ്മിറ്റി, ടി.കെ. ഗോവിന്ദൻ മത്സരിക്കാൻ പശ്ചാത്തലം ഒരുക്കുന്നു -സീറ്റ് വിവാദത്തിൽ എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പിൽ പി.കെ. ശ്യാമളക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ടി.കെ. ഗോവിന്ദന്‍റെ വിമർശനങ്ങളോട് പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് എം.എൽ.എയുമായ എം.വി. ഗോവിന്ദൻ. തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എം.വി. ഗോവിന്ദനെ ടി.കെ. ഗോവിന്ദൻ വിമർശിച്ചിരുന്നു.
'ടി.കെ. ഗോവിന്ദൻ എന്തുകൊണ്ട് ഇത്തരം ഒരു നിലപാട് സ്വീകരിച്ചു എന്ന് അദ്ദേഹത്തോട് ചോദിക്കണം. പാർട്ടിക്കകത്ത് ഇങ്ങനെ തെറ്റായ നിലപാടുകളും പ്രശ്നങ്ങളും ചിലപ്പോൾ ഉയർന്നു വരും. അത് ശരിയായ രീതിയിൽ പാർട്ടി കൈകാര്യം ചെയ്യും. തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം ശക്തമായ രീതിയിൽ മുന്നോട്ട് പോകും. ജയിക്കുകയും ചെയ്യും' -എം.വി. ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ പാർട്ടിയുടെ കേന്ദ്രമാണെന്നത് ശരിയാണ്. എന്നാൽ, അവിടെ ഇത്തരത്തിലൊരു പ്രശ്നം വന്നാൽ അതിന് വഴങ്ങുകയല്ല ചെയ്യേണ്ടതെന്നും എം.വി. ഗോവിന്ദൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാർട്ടി ശരിയായ നടപടിയെടുത്ത് മുന്നോട്ട് പോകും. തളിപ്പറമ്പിലെ സ്ഥാനാർഥിയെ തീരുമാനിച്ചത് ജില്ല കമ്മിറ്റിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കാതെ എങ്ങനെയാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ടി.കെ. ഗോവിന്ദന് മത്സരിക്കണമായിരുന്നു. അതിനുള്ള പശ്ചാത്തലം ഒരുക്കാനായി ഈ കാര്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എല്ലാ സ്ഥാനാർഥികളെയും ഒരുപോലെയാണ് തീരുമാനിച്ചത്. പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തളിപ്പറമ്പിൽ പി.കെ. ശ്യാമളക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ജില്ല സെക്രട്ടറിയേറ്റംഗം കൂടിയായിരുന്ന ടി.കെ. ഗോവിന്ദന്‍റെ തുറന്നുപറച്ചിൽ. ഭർത്താവ് പോകുമ്പോൾ ഭാര്യയെ ആ സ്ഥാനത്ത് പിടിച്ചിരുത്തണമെന്ന് ശാഠ്യം പിടിക്കണോ എന്നാണ് അദ്ദേഹം ചോദിച്ചത്. മൂന്നുതവണ എം.എൽ.എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

