സ്വപ്നയെ നേരിടാൻ നട്ടെല്ല് ഒന്നല്ല പത്തുണ്ടെന്ന് എം.വി. ഗോവിന്ദൻ
text_fieldsആറ്റിങ്ങൽ: ഒന്നല്ല നട്ടെല്ല് പത്തുണ്ടെന്നും അതുകൊണ്ടാണ് സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് കേസുകൊടുത്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ വീണ്ടും വരുമെന്നും അപ്പോഴും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് കോൺഗ്രസിനെയും യു.ഡി.എഫിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നിലയിൽ കെ.പി.സി.സി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത്.
രാഷ്ട്രീയ ജീർണത ബാധിച്ച് എന്തും പറയാം എന്ന രീതി ശരിയല്ല. ചകിതരായ പ്രതിപക്ഷം നിയമസഭയിലും പുറത്തും കാണിച്ചുകൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ മറച്ചുവെക്കാനാണ് പ്രതിപക്ഷം അടിയുണ്ടാക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ പുറത്താക്കാൻ എം.പിമാർ ഡൽഹിയിൽ തപസ്സിലാണ്. സുധാകരനാകട്ടെ ഇവിടെ പൊലീസിനെ തല്ലാനാണ് ആഹ്വാനം ചെയ്യുന്നത്. നിയമസഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്നതും പ്രതിപക്ഷത്തിന്റെ ഭയം മൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.