‘എം.വി. ഗോവിന്ദൻ കേരള രാഷ്ട്രീയത്തിൽ അധികപ്പറ്റ്, സി.പി.എമ്മിനെ നയിക്കാൻ അദ്ദേഹത്തിന് യാതൊരു കഴിവുമില്ല’- രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
text_fieldsആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷ വിമർശനവുമായി ജി. സുധാകരൻ എം.എൽ.എ. പാർട്ടി സെക്രട്ടറിയായ ശേഷം പാർട്ടിയുടെ വളർച്ചക്ക് യാതൊരു സംഭാവനയും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും, കേരള രാഷ്ട്രീയത്തിൽ അദ്ദേഹം ഒരു അധികപ്പറ്റാണെന്നും സുധാകരൻ തുറന്നടിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
സി.പി.എമ്മിനെ നയിക്കാൻ എം.വി. ഗോവിന്ദന് യാതൊരു കഴിവുമില്ലെന്ന് സുധാകരൻ പറഞ്ഞു. വർഗ്ഗവഞ്ചകൻ താനല്ല, അത് ഗോവിന്ദനാണ്. അദ്ദേഹത്തിന് വായടക്കുന്നതാണ് നല്ലത്. തന്നെപ്പോലുള്ളവർ പണം പിരിച്ചുണ്ടാക്കിയതാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്റർ. എന്നാൽ, സെക്രട്ടറിയായ ശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ ഗോവിന്ദന് കഴിഞ്ഞില്ലെന്നും, അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ഒരു ബാധ്യതയാണെന്നും സുധാകരൻ പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാൻ പണ്ട് തങ്ങളെപ്പോലുള്ള ശക്തരായ നേതാക്കൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ‘പിണറായിയെ പ്രൊട്ടക്ട് ചെയ്യാൻ ഇന്ന് ആരുണ്ട്?, പണ്ട് ഞാൻ, ശ്രീമതി ടീച്ചർ, ഇ.പി ജയരാജൻ തുടങ്ങിയവർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ പിണറായി വിജയനെ വ്യക്തിപരമായി വിമർശിക്കാറില്ലെന്നും, താൻ പറയാത്ത കാര്യങ്ങൾ ഒരു പത്രം റിപ്പോർട്ട് ചെയ്യുകയാണെന്നും സുധാകരൻ വ്യക്തമാക്കി. കരുനാഗപ്പള്ളിയിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തെ ആക്ഷേപിച്ചു എന്നായിരുന്നു റിപ്പോർട്ട്. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് ഞാൻ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല, പറയുകയുമില്ല. രാഷ്ട്രീയമായ വിയോജിപ്പുകൾ മാത്രമേയുള്ളൂ
പാർട്ടിയിലെ പുതിയ ചേരികളെക്കുറിച്ച് തനിക്കറിയില്ലെന്നും എന്നാൽ തെറ്റുകൾ തിരുത്തുന്നത് നല്ലതാണെന്നും പറഞ്ഞ സുധാകരൻ, എം.വി. ഗോവിന്ദൻ തന്നെ തെറ്റുകൾ തിരുത്താൻ ശ്രമിക്കണമെന്നും ഓർമിപ്പിച്ചു. താൻ പറയുന്ന കാര്യങ്ങൾ പരിശോധിക്കാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ട സുധാകരൻ, അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന എം.എ. ബേബി അടക്കമുള്ള നേതാക്കൾക്ക് ഇക്കാര്യത്തിൽ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

