Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽമരം മുറിക്കേസ്;...

മുട്ടിൽമരം മുറിക്കേസ്; വാറന്‍റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി രണ്ട് പ്രതികൾ

text_fields
bookmark_border
മുട്ടിൽമരം മുറിക്കേസ്; വാറന്‍റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി രണ്ട് പ്രതികൾ
cancel

കൊച്ചി: വിവാദമായ വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായില്ല.

ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരെ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ഉത്തരവ്.

വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് വയനാട്ടില്‍ നിന്ന് അനധികൃതമായി മരം മുറിച്ചു കടത്തി എറണാകുളം അമ്പലമേടിലുള്ള ടിമ്പര്‍ കമ്പനിക്ക് വിറ്റെന്നാണ് കേസ്. വിശ്വാസവഞ്ചന കാണിച്ച് മരം വില്‍പ്പന നടത്തിയെന്നും തന്നെ കബളിപ്പിച്ചെന്നും കാട്ടി കമ്പനി ഉടമ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഈ കേസ് നിലനില്‍ക്കില്ലെന്നും മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും വാദിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വാറന്റിന് പിന്നാലെ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

കേരളത്തിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വലിയ അനധികൃത മരംകൊള്ളയാണ് വയനാട് മുട്ടിൽ മരം മുറി കേസ്. വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ കർഷകരുടെ കൈവശഭൂമിയിൽനിന്ന് കോടികൾ വിലമതിക്കുന്ന റോസ്‌വുഡ് (ഈട്ടി), തേക്ക് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ സർക്കാരിന്റെ അനുവാദമില്ലാതെ വെട്ടിക്കടത്തിയതാണ് ഈ കേസിന് ആധാരം.

2020ൽ കേരള സർക്കാർ പുറത്തിറക്കിയ ഒരു ഉത്തരവിനെ (പട്ടയ ഭൂമിയിലെ കർഷകർ നട്ടുപിടിപ്പിച്ചതും സ്വയം വളർന്നതുമായ മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള റവന്യൂ വകുപ്പ് ഉത്തരവ്) മറയാക്കിയാണ് പ്രതികൾ മരങ്ങൾ വ്യാപകമായി വെട്ടിമാറ്റിയത്. എന്നാൽ ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തും വ്യാജരേഖകൾ ചമച്ചും സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും നൂറ്റാടുകൾ പഴക്കമുള്ളതുമായ സംരക്ഷിത മരങ്ങൾ പ്രതികൾ കടത്തുകയായിരുന്നു.

അഗസ്റ്റിൻ സഹോദരന്മാരായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് ഈ കേസിലെ പ്രധാന പ്രതികൾ. നൂറ്റാണ്ടുകൾ പഴക്കമുള്ളതും സർക്കാരിലേക്ക് സംരക്ഷിക്കപ്പെടേണ്ടതുമായ കോടികൾ വിലമതിക്കുന്ന മരങ്ങളാണ് ഇത്തരത്തിൽ മുറിച്ചു കടത്തിയത്. പൊലീസ്, റവന്യൂ, വനം വകുപ്പുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസ് അന്വേഷിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി കുറ്റപത്രത്തോടൊപ്പം മരങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലങ്ങൾ ഉൾപ്പെടുത്തിയത് ഈ കേസിലാണ്.മരംമുറിക്കൽ സംഘത്തിന്റെ കെണിയിൽപ്പെട്ട് വഞ്ചിക്കപ്പെട്ട പാവപ്പെട്ട കർഷകർക്ക് പിന്നീട് റവന്യൂ വകുപ്പ് ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കിക്കൊണ്ട് നോട്ടിസ് അയച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഖ്യപ്രതികൾ രക്ഷപ്പെടുകയും സാധാരണക്കാരായ കർഷകർ ബുദ്ധിമുട്ടിലാകുകയും ചെയ്തു എന്ന ആക്ഷേപവും ഈ കേസിൽ നിലനിൽക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surrenderCourt WarrantMagistrate CourtMuttil Tree Felling Caseaugustine brothers
News Summary - മുട്ടിൽമരം മുറിക്കേസ്; വാറന്‍റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി രണ്ട് പ്രതികൾ
Next Story