മുത്തങ്ങ വിനോദ് വധം: വിധിയിൽ നിരാശയെന്ന് സഹോദരൻ
text_fieldsകൽപറ്റ: വയനാട് മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ട വിധി നിരാശപ്പെടുത്തുന്നതാണെന്ന് കുടുംബം. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ.വി. വിനോദിന്റെ സഹോദരനും മുൻ ഡിവൈ.എസ്.പിയുമായ കെ.വി. ബാബു പറഞ്ഞു. 23 വർഷമായി വിനോദിന് നീതി ലഭിക്കുന്നത് കാത്തിരിക്കുകയാണ് കുടുംബം. അഞ്ച് വർഷം മുമ്പ് മരിക്കുന്നത് വരെ പിതാവ് കേസിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. വിധി കേൾക്കാൻ പിതാവ് ജീവിച്ചിരിപ്പില്ലാത്തത് നന്നായി എന്നാണ് താനിപ്പോൾ കരുതുന്നത്. വിധി കാത്തിരിക്കുന്ന മാതാവിനോട് എന്ത് പറയുമെന്നത് തന്നെ അലട്ടുകയാണെന്നും സഹോദരൻ പറഞ്ഞു.
കേസിൽ ആദ്യം മുതൽ തന്നെ കുടുംബത്തിന് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജോലിക്കിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥന് ലഭിക്കേണ്ട പ്രധാന അവകാശങ്ങൾ ലഭിക്കാൻ പോരാടേണ്ടിവന്നു. മാതാപിതാക്കൾക്ക് ലഭിക്കേണ്ട കുടുംബ പെൻഷൻ ചില സാങ്കോതിക നൂലാമാലകൾ പറഞ്ഞ് ആദ്യം നിഷേധിച്ചു. പിന്നീട് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടാണ് മാതാപിതാക്കൾക്ക് കുടുംബ പെൻഷൻ അനുവദിച്ചത്. ആശ്രിത നിയമനവും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം ദിവസം എന്താണ് നടന്നത് എന്ന് പോലും കൃത്യമായി കുടുംബത്തിന് വിവരം ലഭിച്ചിട്ടില്ല. മകനെ കുരുതി കൊടുത്തു എന്നാണ് മാതാപിതാക്കൾ കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസിൽ ഒന്നാം പ്രതിയായ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ അടക്കമുള്ളവർക്കെതിരെ ഗൂഢാലോചന കേസ് നിലനിൽക്കുന്നില്ലെന്നും കുറ്റം ചെയ്തു എന്ന് സംശയിക്കുന്ന അശോകൻ എന്ന പ്രതി മരണപ്പെട്ടതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നുമാണ് കൽപറ്റ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സ്പെഷൽ കോടതി ജഡ്ജി അയ്യൂബ് ഖാൻ വിധിന്യായത്തിൽ പറഞ്ഞത്. കേസിൽ ആകെ 53 ആദിവാസികളെയാണ് പ്രതിചേർത്തത്. ഇതിൽ 15 പേർ മരിച്ചു. ഒരാൾ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാർധക്യത്തിലെത്തിയവരാണ്. അതേസമയം, അബ്ദുസ്സലാം എന്ന മറ്റൊരു പൊലീസുകാരനെ വെട്ടിയ കേസിൽ എം. ഗീതാനന്ദൻ അടക്കം നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

