മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ബുദ്ധിമുട്ട് നേരിട്ടിട്ടില്ല -രവി പിള്ള
text_fieldsകൊച്ചി: മത വിശ്വാസത്തിന്റെ പേരില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് തനിക്ക് ബുദ്ധിമുട്ടുകളൊന്നും നേരിട്ടിട്ടില്ലെന്ന് പ്രമുഖ മലയാളി പ്രവാസി വ്യവസായി രവി പിള്ള. മുസ്ലീങ്ങളാണ് ഏറ്റവും നല്ലവര്‍... വളരെ സ്‌നേഹമുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവി പിള്ളയുടെ വിശദീകരണം.
അറബ് ഷേഖുമാര്‍ ഇന്ത്യയെ ബഹുമാനിക്കുന്നവരാണ്. ഇന്ത്യക്കാര്‍ സമ്പന്നരാണെന്ന് അവര്‍ക്കറിയാം. ലോകം ശ്രദ്ധിച്ച മുകേഷ് അംബാനിയുടെ മകന്റെ ആഡംബര വിവാഹം പോലും വിദേശരാജ്യങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഈ വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചതുള്‍പ്പെടെയുളള കാര്യങ്ങൽ മുന്‍ ധാരണകളെ തിരുത്താന്‍ വഴിയായിട്ടുണ്ട്.
വിശ്വാസമല്ല, നല്ല മനോഭാവമാണ് പ്രധാനം. ജീവിതത്തിലും ബിസിനസിലും വിശ്വാസം പ്രധാന ഘടകമാണ്. നമ്മള്‍ സത്യസന്ധരാണെങ്കിൽ അവസരങ്ങള്‍ നമ്മെ തേടിവരുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഭുരിഭാഗവും സാധാരണക്കാരായ ആളുകളാണ്. ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ ഇക്കാര്യം പരിഗണിക്കാറില്ലെന്നും രവി പിള്ള പറഞ്ഞു.
ഗൾഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിന് ആളുകൾ ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ആ അവസരം ഇല്ലായിരുന്നെങ്കിൽ താനുൾപ്പെടെ പലരും ഈ അവസ്ഥയിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിയുമായി സഹോദര ബന്ധമാണുള്ളതെന്നും രവി പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

