മുസ്ലിം ലീഗിന് മൂന്നാം സീറ്റ്: യു.ഡി.എഫ് ഏകോപനസമിതി നാളെ
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റിനുള്ള അവകാശവാദത്തിനിടെ, യു.ഡി.എഫ് സംസ്ഥാന ഏകോപനസമിതിയുടെ സുപ്രധാനയോഗം തിങ്കളാഴ്ച ചേരും. സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താനുള്ള തിരക്കിട്ട ചർച്ചകളിലാണ് നേതാക്കൾ. കഴിഞ്ഞ ബുധനാഴ്ച നടന്ന കോൺഗ്രസ്-മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റിനുള്ള ആവശ്യം അവർ ഉന്നയിച്ചിരുന്നു.
മൂന്നാം സീറ്റ് ആവശ്യം ഗൗരവമായി തന്നെ പരിഗണിക്കണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ലീഗ് കടുംപിടിത്തം പിടിക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉഭയകക്ഷി ചർച്ചയിൽ കെ.പി.സി.സിയിൽ ആലോചിച്ച് മറുപടി നൽകാമെന്നാണ് കോൺഗ്രസ് നേതൃത്വം ലീഗിന് നൽകിയ മറുപടി. ശേഷം കോൺഗ്രസ്-ലീഗ് നേതാക്കൾക്കിടയിൽ ആശയവിനിമയം നടന്നിട്ടില്ല. മൂന്നാം സീറ്റ് നൽകുന്നത് സംബന്ധിച്ച് കോൺഗ്രസിൽ ഗൗരവ ആലോചന ഈ ഘട്ടത്തിൽ ഇല്ല. യു.ഡി.എഫിൽ പാർട്ടിയുടെ ശക്തി അനുസരിച്ച് മൂന്നാം സീറ്റിന് അർഹതയുണ്ടെന്നും ചോദിച്ചുവാങ്ങണമെന്നുമുള്ള വികാരം ലീഗ് അണികളിൽ ശക്തമാണ്.
മൂന്നാം സീറ്റിനായി ലീഗ് നേതൃത്വം പതിവിലും ശക്തിയിൽ വാദിക്കുന്നത് അണികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമായാണ് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് കിട്ടണമെന്നാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്. വയനാട്ടിൽ രാഹുൽ തന്നെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ നില.അവകാശവാദം അംഗീകരിക്കുന്നുവെന്നും ദേശീയ താൽപര്യം പരിഗണിച്ച് വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള അഭ്യർഥന കോൺഗ്രസ് മുന്നോട്ടുവെക്കും. അടുത്ത തവണ പരിഗണിക്കണമെന്ന നിബന്ധനയിൽ പൊന്നാനി, മലപ്പുറം എന്നീ രണ്ട് സീറ്റ് കൊണ്ട് ലീഗ് തൃപ്തിപ്പെടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

