മലപ്പുറം: വിജിലൻസ് അന്വേഷണ പരിധിയിലുള്ള മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മകൻ വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരടക്കമുള്ളവർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്ലിംലീഗ് എറണാകുളം ജില്ല കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ പാണക്കാട്ടെത്തി. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, പാണക്കാട് സാദിഖലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ തുടങ്ങിയവരെ നേരിൽ കണ്ട് പരാതി നൽകാനാണ് ഇവർ മലപ്പുറത്തെത്തിയത്. എഴുതിത്തയാറാക്കിയ പരാതി നേതാക്കൾക്ക് കൈമാറി.
ആകെയുള്ള 18 ജില്ല ഭാരവാഹികളിൽ 12 പേരും പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞ്, ലീഗ് ജില്ല ജനറൽ സെക്രട്ടറിയും ഇബ്രാഹിംകുഞ്ഞിെൻറ മകനുമായ വി.ഇ. അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡൻറ് ടി.എം. അബ്ബാസ്, യൂത്ത് ലീഗ് കളമശ്ശേരി ടൗൺ വൈസ് പ്രസിഡൻറ് കെ.എച്ച്. സുബൈർ തുടങ്ങിയവർക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കോടതിയിൽ നിന്നുള്ള രേഖകളുടെ കോപ്പിയും വീഡിയോയും വോയ്സ് ക്ലിപ്പുമടങ്ങിയ പെൻഡ്രൈവും പരാതിയോടൊപ്പം നൽകി. മുതിർന്ന നേതാവും മുൻ ജില്ല പ്രസിഡൻറും ദേശീയസമിതി അംഗവുമായ എം.പി. അബ്ദുൽ ഖാദറിെൻറയും ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദിെൻറയും നേതൃത്വത്തിലാണ് ഭാരവാഹികൾ നേതാക്കളെ കാണാനെത്തിയതെന്നാണറിയുന്നത്.