തിരുവമ്പാടിയും തവനൂരും വെച്ചുമാറും; ലീഗ് സ്ഥാനാർഥികളെ നാളെ അറിയാം...
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്‍ലിംലീഗ് സ്ഥാനാർതികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. സംസ്ഥാന ഭാരവാഹികളുമായുള്ള കൂടിയാലോചനകൾ തിങ്കളാഴ്ച മലപ്പുറത്ത് നടന്നു. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, മലപ്പുറം ജില്ല പ്രസിഡന്റ് അബ്ബാസലി തങ്ങൾ എന്നിവരാണ് ഭാരവാഹികളെ പ്രത്യേകം വിളിപ്പിച്ച് അഭിപ്രായമാരാഞ്ഞത്.
രാവിലെ മുതൽ മലപ്പുറം ജില്ല മുസ്‍ലിം ലീഗ് ഓഫിസ് ആയ പി.എം.എസ്.എ. പൂക്കോയ തങ്ങൾ സൗധത്തിലായിരുന്നു ചർച്ചകൾ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങൾ, കഴിഞ്ഞയാഴ്ച ഡൽഹിയിൽ മുതിർന്ന നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളുമായി ആശവിനിമയം നടന്നത്. ചൊവ്വാഴ്ച ജില്ല ഭാരവാഹികളുമായി സാദിഖലി തങ്ങളും അബ്ബാസലി തങ്ങളും കൂടിക്കാഴ്ച നടത്തും. പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാൻ ധാരണയായെന്നാണ് വിവരം. കെ.എം ഷാജിയെ വേങ്ങരയിലേക്കും പി.കെ. ഫിറോസിനെ കൊടുവള്ളിയിലേക്കും പരിഗണിക്കും. എൻ. ഷംസുദ്ദീൻ മണ്ണാർക്കാട് തുടരും. കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വെച്ചുമാറ്റം സംബന്ധിച്ച ചർച്ചകളും തിങ്കളാഴ്ച നടന്നു. ഡൽഹിയിലുള്ള കോൺഗ്രസ് നേതാക്കളുമായി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ആശയവിനിയമം നടന്നു. തിരുവമ്പാടിക്ക് പകരം തവനൂർ ലീഗിന് നൽകുന്നതിനോട് കോൺഗ്രസ് സംസ്ഥാന നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
എന്നാൽ, മലപ്പുറം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തവനൂർ ലീഗിന് നൽകിയാൽ തിരുവമ്പാടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ മത്സരിപ്പിക്കും. കോൺഗ്രസുമായുള്ള സീറ്റ് ചർച്ച പൂർത്തിയായെന്ന് ലീഗ് നേതൃയോഗത്തിന് ശേഷം സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. തവനൂർ സീറ്റ് സംബന്ധിച്ച അനിശ്ചിതത്വം പരിഹരിച്ചാൽ ലീഗിന്റെ സ്ഥാനാർഥികളെ ചൊവ്വാഴ്ച വൈകീട്ടുതന്നെ പ്രഖ്യാപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

