കൽപറ്റ: പാരമ്പര്യ വൈദ്യൻ ഷാബാ ശെരീഫിന്റെ കൊലപാതകത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളിയായ മുൻ എസ്.ഐയിലേക്കും അന്വേഷണം. ഷൈബിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്ത മുൻ എസ്.ഐ സുന്ദരന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകി.
വയനാട് കോളേരി സ്വദേശിയായ ഇദ്ദേഹത്തിന് കേണിച്ചിറ പൊലീസ് മുഖേനയാണ് നോട്ടീസ് നൽകിയത്. എന്നാൽ സുന്ദരൻ ഒളിവിലാണ്. ഇയാൾ വീട്ടിൽ ഇല്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം, വൈദ്യനെ കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി സ്വദേശി ദീപേഷിന്റെ ഭാര്യ രംഗത്തെത്തി.
ഭർത്താവിനെ ഷൈബിൻ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ പറഞ്ഞു. ഭർത്താവിന്റെ മരണത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാൻ സാധിച്ചില്ല. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കിയെന്നും ജിസാ പി. ജോസ് ആരോപിച്ചു. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി.