മഞ്ചേരി നഗരസഭ കൗൺസിലർ വധം; നാല് വർഷത്തെ നിയമ പോരാട്ടം, ഒടുവില്‍ നീതി
text_fieldsശിക്ഷാവിധി കേള്‍ക്കാൻ കോടതിയിലെത്തിയ ജലീലിന്റെ മക്കളായ ഷാനിലും സനീനും
മഞ്ചേരി: പിതാവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുമ്പോൾ കേട്ടുനിന്ന അബ്ദുൽ ജലീലിന്റെ മക്കളായ സനീനിന്റെയും ഷാനിലിന്റെയും കണ്ണുനിറഞ്ഞു. ‘ഞങ്ങൾക്ക് പോകാനുള്ളത് പോയില്ലേ, എന്ത് ശിക്ഷ ലഭിച്ചിട്ടെന്താ..’ കഴിഞ്ഞ നാലുവർഷം ഉപ്പയുടെ ഓർമകളുമായി ജീവിച്ച ഇരുവരും ശിക്ഷാവിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
രണ്ടും മൂന്നും പ്രതികളായ മാജിദിനും ഷംസീറിനും അർഹിച്ച ശിക്ഷ ലഭിച്ചെന്ന് ഇരുവരും പറഞ്ഞു. എന്നാൽ, ഒന്നാം പ്രതിയായ ഷുഹൈബിന് ഇരട്ട ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. കൊലപാതകത്തിന് ശേഷം രണ്ടും മൂന്നും പ്രതികൾ ഞങ്ങളെ ശല്യപ്പെടുത്താനോ പ്രശ്നങ്ങൾ ഉണ്ടാക്കാനോ ശ്രമിച്ചിട്ടില്ല. എന്നാൽ, ഒന്നാം പ്രതി വീടിന്റെ സമീപത്തുവന്ന് നിരന്തരം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചു. പലരെയും ഭീഷണിപ്പെടുത്തി. അവന്റെ പ്രകോപനത്തിൽ ഞങ്ങൾ വീണില്ല. ഞങ്ങൾ എല്ലാം നിയമത്തിന് വിട്ടുകൊടുത്തു. ഷുഹൈബിന് അർഹമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ അവൻ ഇനിയും പുറത്തിറങ്ങും. ഇതുപോലെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും സനീനും ഷാനിലും ആശങ്ക പ്രകടിപ്പിച്ചു. പ്രിയനേതാവിന്റെ വിയോഗത്തിൽ തളരാതെ, നീതിക്കായി പോരാടിയ കുടുംബത്തിനും വിധി ആശ്വാസമായി. വിധി പ്രസ്താവിക്കുന്നതറിഞ്ഞ് ജനപ്രതിനിധികളും കുടുംബാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേരാണ് രാവിലെ മുതൽ കോടതി പരിസരത്ത് തടിച്ചുകൂടിയത്.
ചെറിയ തെളിവുകള്‍ പോലും അവതരിപ്പിച്ചു; പ്രോസിക്യൂഷന് കോടതിയുടെ അഭിനന്ദനം
മഞ്ചേരി: നഗരസഭ കൗൺസിലറുടെ കൊലപാതക കേസില്‍ പ്രോസിക്യൂഷനെ അഭിനന്ദിച്ച് വിചാരണ കോടതി. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷൻസ് കോടതി ജഡ്ജി എസ്. സൂരജാണ് വിധിന്യായത്തില്‍ പ്രോസിക്യൂട്ടർമാരെ അഭിനന്ദിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും കോടതിക്ക് മുന്നിൽ കൃത്യതയോടെ ഹാജരാക്കി. ചെറിയ തെളിവുകള്‍ പോലും സൂക്ഷ്മതയോടെ അവതരിപ്പിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും കാര്യക്ഷമമായി പ്രവർത്തിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
ആകെയുള്ള 89 സാക്ഷികളില്‍ പ്രോസിക്യൂഷൻ വിസ്തരിച്ച 45 പേരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. ആരും തന്നെ കൂറുമാറിയില്ല. സംശയത്തിന്റെ ഒരു ആനുകൂല്യവും പ്രതികള്‍ക്ക് നല്‍കാതെ പരമാവധി ശിക്ഷ തന്നെ വാങ്ങി നല്കാന് പ്രോസിക്യൂഷന് സാധിച്ചു. മൂന്നാം പ്രതിയായ ഷംസീറിനും ജീവപര്യന്തം ശിക്ഷ ലഭിക്കാന്‍ പ്രോസിക്യൂഷൻ നന്നായി ഗൃഹപാഠം ചെയ്തു. മൂന്നാം പ്രതി നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഒന്നാം പ്രതിയും മൂന്നാം പ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കുറ്റകൃത്യം നടന്ന ദിവസത്തിന് മുമ്പും ശേഷവുമായി 12 തവണയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷൻ തെളിയിച്ചു.
സംഭവശേഷം ഒന്നാം പ്രതി ട്രെയിൻ കയറി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുന്നത് വരെ ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കൗൺസിലർ കുട്ടിപ്പാറയിലുണ്ടെന്ന വിവരം കൈമാറിയതും മൂന്നാം പ്രതിയായിരുന്നെന്നും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷൻ തെളിയിച്ചു. ഇതാണ് മൂന്നാം പ്രതിക്കും ജീവപര്യന്തം തടവ് ലഭിക്കാൻ കാരണമായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. സാബു, അഡീഷനൽ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.കെ. ഷരീഫ് എന്നിവർ ഹാജരായി.
ശിക്ഷയില്‍ ഇളവ് നൽകണമെന്ന് പ്രതികള്‍
മഞ്ചേരി: നഗരസഭ കൗൺസിലറായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീല്‍ എന്ന കുഞ്ഞാക്കയെ (57) കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവുതേടി പ്രതികൾ. ഷുഹൈബ്, അബ്ദുല്‍ മാജിദ്, ഷംസീർ എന്നിവർ ശിക്ഷ വിധിക്കുന്നതിനുമുമ്പ് കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ കോടതിയെ അറിയിച്ചാണ് ശിക്ഷയിൽ ഇളവ് നൽകണമെന്ന് അഭ്യർഥിച്ചത്.
പ്രതികള്‍ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചു. കുടുംബാംഗങ്ങൾ തങ്ങളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും കഠിനശിക്ഷ കുടുംബങ്ങളെ ദുരിതത്തിലാക്കുമെന്നും മൂവരും കോടതിയെ അറിയിച്ചു. പിതാവ് മരിച്ചതിനാൽ ഉമ്മയും സഹോദരനും മാത്രമാണ് കുടുംബത്തിലുള്ളതെന്നും ഡ്രൈവറായ താനാണ് അവരുടെ ഏക ആശ്രയമെന്നും ഷുഹൈബ് കോടതിയിൽ പറഞ്ഞു. പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലെന്നും സ്വന്തമായി സ്വത്തില്ലെന്നും ഒരു അടിപിടിക്കേസ് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാതാപിതാക്കൾക്കും ഭാര്യക്കും രണ്ടര വയസ്സും ഒമ്പത് മാസം പ്രായവുമുള്ള രണ്ട് മക്കൾക്കുമുള്ള ഏക ആശ്രയം താനാണെന്ന് രണ്ടാംപ്രതി മാജിദ് കോടതിയെ അറിയിച്ചു. ഹോട്ടലിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നതെന്നും ഭാര്യക്ക് ജോലിയില്ലെന്നും വ്യക്തമാക്കി. പ്ലസ് ടു പാസായിട്ടില്ലെന്നും സ്വന്തമായി സ്വത്തില്ലെന്നും മറ്റ് കേസുകളൊന്നുമില്ലെന്നും മാജിദ് പറഞ്ഞു.
ഉമ്മയും ഭാര്യയും നാല് ചെറിയ മക്കളും തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് ഷംസീർ കോടതിയിൽ പറഞ്ഞു. ഡ്രൈവറായ താൻ ഒമ്പതാം ക്ലാസ് വരെയാണ് പഠിച്ചതെന്നും സ്വന്തമായി സ്വത്തില്ലെന്നും അറിയിച്ചു. മുമ്പ് ലഹരിയുമായി ബന്ധപ്പെട്ട ഒരു കേസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഷംസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

