അമ്മയുടെ മദ്യപാനത്തിനിടെ ചോർന്നു; മകനെ കൊന്ന് കുഴിച്ച് മൂടിയത്: കൊലപാതക വിവരം പുറത്തായതിങ്ങനെ
text_fieldsകൊല്ലപ്പെട്ട ഷാജി
അഞ്ചൽ: മൂന്ന് വർഷത്തോളം മൂടപ്പെട്ടുകിടന്ന കൊലപാതകത്തിന് കാരണമായതും ഒടുവിൽ തുമ്പുണ്ടായതും മദ്യലഹരിയിൽ. 2018ലെ തിരുവോണനാളിൽ ഏരൂരിലെ കുടുംബവീട്ടിൽ മാതാവ് പൊന്നമ്മയേയും ജ്യേഷ്ഠനെയും സന്ദർശിക്കാനെത്തിയതായിരുന്നു സജിൻ പീറ്ററും ഭാര്യ ആര്യയും. ഉച്ചയൂണിന് ശേഷം ജ്യേഷ്ഠാനുജന്മാർ മദ്യപിച്ചു. അമിതമായി മദ്യപിച്ച അവിവാഹിതനായ ഷാജി പീറ്റർ അനുജെൻറ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് സജിൻ പീറ്റർ ചോദ്യം ചെയ്തതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷാജി പീറ്റർ കൊല്ലപ്പെടുന്നത്.
പൊന്നമ്മയുടെ വീട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയും ബന്ധുവുമായ റോയിയുടെ വെളിപ്പെടുത്തലാണ് കൊലപാതകത്തിന് ഇപ്പോൾ തുമ്പായത്. ഏതാനും ദിവസംമുമ്പ് ഭാരതീപുരത്തെ വീട്ടിലെത്തിയ റോയിയും പൊന്നമ്മയും മദ്യപിക്കുകയുണ്ടായി. ഇരുവരുടെയും സംഭാഷണമധ്യേയാണ് പൊന്നമ്മ കൊലപാതകവിവരം റോയിയോട് പറയുന്നത്.
പിറ്റേന്നുമുതൽ ഈ വിവരം മനസ്സിൽ കൊണ്ടുനടന്നെങ്കിലും മനസ്സമാധാനം കിട്ടാതെയാണ് റോയി വിവരം പത്തനംതിട്ട എസ്.പി ഓഫിസിലെത്തി അറിയിക്കുന്നത്. സഹോദരനേപ്പോലെ കരുതിയ ഷാജിയെ താൻ സ്വപ്നം കണ്ടുവെന്നും സ്വപ്നത്തിൽ ഷാജി തന്നോട് കൊലപാതകവിവരം പറെഞ്ഞന്നുമാണ് റോയിയുടെ വെളിപ്പെടുത്തലുണ്ടായത്. പൊന്നമ്മയുടെയും സജിൻ പീറ്ററുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. ദൃക്സാക്ഷിയായ ആര്യയിൽനിന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും തുടർന്ന് മറ്റ് നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.