ബംഗാൾ സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ
text_fieldsഷിബുലോഹർ
കരുനാഗപ്പള്ളി: പാവുമ്പയിൽ ചുടുകട്ട കമ്പനിയിൽ പശ്ചിമബംഗാൾ സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജലി ലോഹാറിനെ കൊലപ്പെടുത്തിയ പശ്ചിമബംഗാൾ ദക്ഷിണ ദിനാജ്പൂർ ജില്ലയിൽ ഹരിറാംബൂർ മതാറ വില്ലേജിൽ ഗണേഷ് ലോഹറിെൻറ മകൻ ഷിബുലോഹർ (32)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31ന് രാത്രി അഞ്ജലി, ഭർത്താവ്, ചുടുകട്ട കമ്പനിയിലെ സുഹൃത്തുക്കൾ എന്നിവർ ചേർന്ന് മദ്യപിച്ചിരുന്നു. സുഹൃത്തിെൻറ മുറിയിലായിരുന്ന അഞ്ജലിയെ സഹോദരൻ മർദിക്കുകയായിരുന്നു.
പിറ്റേന്ന് പുലർച്ച ഭർത്താവ് സന്തോഷ് സർക്കാർ അഞ്ജലി മരിച്ചതായി മനസ്സിലാക്കി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം കൊലപാതകമാണെന്ന് മനസ്സിലായത്. ശനിയാഴ്ച ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.എച്ച്.ഒ എസ്. മഞ്ജു ലാൽ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ശ്യാംലാൽ, എ.എസ്.ഐമാരായ ശ്രീകുമാർ, ശ്രീകുമാർ സി.പി.ഒ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്് ചെയ്തത്.