പ്രവർത്തകരെ ആവേശത്തിലാക്കി കെ. മുരളീധരന്റെ സത്യപ്രതിജ്ഞ
text_fieldsതിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലറും ലീഡർ കെ. കരുണാകരന്റെ മകനുമായ കെ. മുരളീധരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷിൽ. ഹർഷാരവത്തോടെയാണ് സദസ്സ് മുരളിയെ സ്വീകരിച്ചത്. വട്ടിയൂർക്കാവിൽ ത്രികോണപ്പോരിൽ ജയിച്ചതിന്റെ തിളക്കത്തോടെയാണ് മന്ത്രിപദവിയിലെത്തിയത്.
എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടുപോകുമെന്നും ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പ് സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയപ്പോൾ കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
1957 മേയ് 14ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി തൃശൂരിലാണ് മുരളിയുടെ ജനനം. തൃശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്ന് ആദ്യജയം. 1991ൽ വീണ്ടും ജയിച്ചെങ്കിലും ’96ൽ പരാജയപ്പെട്ടു. 1998 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലും പരാജയപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റായിരിക്കെ ആൻറണി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായെങ്കിലും ആറുമാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ പരാജയപ്പെട്ടു. കെ. കരുണാകരനും അനുയായികളും കോൺഗ്രസ് സംസ്ഥാന നേതൃത്വമായി കലഹിച്ചതിനെ തുടർന്ന് മുരളീധരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. 2005ൽ വിവാദ പരാമർശത്തിൽ ആറുവർഷത്തെ സസ്പെൻഷനും ഡി.ഐ.സി (കെ) രൂപീകരണവും.
2006 ൽ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സി (കെ) ധാരണയിലെത്തി. മുരളീധരൻ കൊടുവള്ളിയിൽ മത്സരിച്ചെങ്കിലും തോറ്റു. കെ. കരുണാകരൻ കോൺഗ്രസിലേക്ക് തിരിച്ചുപോയെങ്കിലും മുരളി എൻ.സി.പിയിൽ തുടർന്നു. 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൻ.സി.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും തോറ്റു. 2011 ഫെബ്രുവരി 15ന് കോൺഗ്രസിൽ തിരിച്ചെത്തി. 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ വിജയിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിലും ജയം. 2021ൽ നേമത്ത് തോൽവി. ഭാര്യ:ജ്യോതി, മക്കൾ: ശബരീഷ്, അരുൺ. ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

