മുനമ്പം നിരാഹാര സമരം അവസാനിപ്പിക്കും; മന്ത്രി പി. രാജീവ് സമരപ്പന്തലിലെത്തും
text_fieldsവൈപ്പിൻ: മുനമ്പം തീരത്ത് താമസിക്കുന്ന 250ഓളം കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞതിനാൽ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ഭൂസംരക്ഷണ സമിതി അറിയിച്ചു. പോക്കുവരവ് ചെയ്യുന്നതിനുവേണ്ടി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ് ഡെസ്ക് തുറക്കാമെന്ന് മന്ത്രി പി. രാജീവിൽനിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്.
നിയമമന്ത്രി പി. രാജീവ്, വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ 30ന് 2.30ന് സമരപ്പന്തലിൽ എത്തുകയും സമരസേനാനികൾക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കുകയും ചെയ്യും. ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര തുടങ്ങിയവർ ഭൂസംരക്ഷണ സമിതി കോർ ഗ്രൂപ് യോഗത്തിൽ പങ്കെടുത്തു.
മുനമ്പം ഭൂമി വഖഫ് ആയി പ്രഖ്യാപിച്ചതിനെത്തുടർന്ന് 2024 ഒക്ടോബര്‍ 13നാണ് സമരം തുടങ്ങിയത്. വഖഫ് തർക്കം നിലനിൽക്കുന്ന മുനമ്പത്തെ ഭൂമിയിലെ നിലവിലെ കൈവശക്കാരിൽനിന്ന് താൽക്കാലികമായി ഭൂനികുതി ഈടാക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. മുനമ്പം വിഷയത്തിലെ ജുഡീഷ്യൽ കമീഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അപ്പീൽ ഹരജിയിലെ തീരുമാനത്തിന് വിധേയമായി നികുതി ഈടാക്കാനാണ് ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്ക് ജസ്റ്റിസ് സി. ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്.
ഭൂനികുതിയും മറ്റ് റവന്യൂ നടപടികളും സ്വീകരിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയും നികുതി ഈടാക്കുന്നതിനെ എതിർത്ത് കേരള വഖഫ് സംരക്ഷണ വേദിയും സമർപ്പിച്ച ഹരജികളിലാണ് ഇടക്കാല ഉത്തരവ്. വസ്തുവിലെ താമസക്കാരുടെയടക്കം നികുതി സ്വീകരിക്കാൻ കൊച്ചി തഹസിൽദാർ 2022 ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് കേരള വഖഫ് സംരക്ഷണവേദിയുടെ ഹരജി. തഹസിൽദാറുടെ നിർദേശമുണ്ടെങ്കിലും നികുതി ഈടാക്കുന്നില്ലെന്നും പോക്കുവരവ്, വിൽപന, പണയം തുടങ്ങിയവക്ക് റവന്യൂ അധികൃതർ അനുമതി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂസംരക്ഷണ സമിതി കോടതിയെ സമീപിച്ചത്.
മുനമ്പം ഭൂമി വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിച്ചത് റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരായ സർക്കാറിന്‍റെ അപ്പീൽ ഭൂമി വഖഫ് അല്ലെന്നടക്കം നിരീക്ഷണത്തോടെ കഴിഞ്ഞ ഒക്ടോബർ പത്തിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയിരുന്നു. ഇതിനുപിന്നാലെ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി ഹരജിയിലെ എതിർകക്ഷികളായ ജില്ല കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ ഉപഹരജി നൽകുകയായിരുന്നു.
കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ, തർക്കഭൂമിയിലെ താമസക്കാരിൽനിന്ന് നികുതി ഈടാക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാറടക്കം മറ്റ് കക്ഷികളാരും എതിർപ്പ് ഉയർത്താത്തതും പരിഗണിച്ചാണ് താൽക്കാലികമായി നികുതി ഈടാക്കാൻ കോടതി അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

