മൾട്ടിലെവൽ മാർക്കറ്റിങ്: ‘കടപൂട്ടാൻ’ സർക്കാർ
text_fieldsകൊച്ചി: മൾട്ടിലെവൽ മാർക്കറ്റിങ് സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ സംസ്ഥാന സർക്കാർ. ആദ്യഘട്ടമെന്ന നിലയിൽ എല്ലാ സ്ഥാപനങ്ങളുടെയും സമ്പൂർണ വിവരശേഖരണത്തിന് നടപടി തുടങ്ങി. ഉപഭോക്താക്കളും ഈ മേഖലയിൽ തൊഴിലെടുക്കുന്നവരും ചൂഷണം ചെയ്യപ്പെടുന്നത് തടയുകയാണ് ലക്ഷ്യം.
പരാതികൾ വ്യാപകമായ സാഹചര്യത്തിൽ മൾട്ടിലെവൽ മാർക്കറ്റിങ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിയമപ്രകാരമാണോ എന്ന് നിരീക്ഷിക്കാൻ പ്രത്യേക അതോറിറ്റി രൂപവത്കരിച്ചിരുന്നു. സംസ്ഥാന സിവിൽ സപ്ലൈസ് ഡയറക്ടറാണ് നോഡൽ ഓഫിസർ. ധനകാര്യ, വ്യവസായ, നികുതി, ആഭ്യന്തര വകുപ്പുകളുടെ പ്രതിനിധികളും അതോറിറ്റിയിലുണ്ട്. ഇവയുടെ പ്രവർത്തനത്തിന് കേന്ദ്രസർക്കാറിെൻറ മാർഗനിർദേശങ്ങൾക്കനുസൃതമായി അതോറിറ്റിയും മാർഗരേഖ തയാറാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്തെ ഇത്തരം സ്ഥാപനങ്ങളുടെ കൃത്യമായ വിവരം സർക്കാറിെൻറ പക്കലില്ല.
സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപന്നങ്ങൾ, സേവനങ്ങൾ, വിപണനരീതികൾ, പരാതിപരിഹാര സംവിധാനം, തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സോഫ്റ്റ്വെയർ വഴി സർക്കാറിന് സമർപ്പിച്ച് എൻറോൾ ചെയ്യണം.
യഥാർഥ ഉടമസ്ഥർ ആരൊക്കെ, പ്രവർത്തനശൃംഖല എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം. സുരക്ഷപരിശോധന പൂർത്തിയാക്കി സോഫ്റ്റ്വെയർ ജനുവരിയോടെ പ്രവർത്തനക്ഷമമാകുമെന്ന് നോഡൽ ഓഫിസർകൂടിയായ സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. എൻ.ടി.എൽ. റെഡ്ഡി ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനൊപ്പം ഇവക്കെതിരായ പരാതികൾ പരിഗണിക്കുക എന്നതും അതോറിറ്റിയുടെ ചുമതലയാണ്. നേരേത്ത പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ചട്ടങ്ങളായി ഇറക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ആറ് മാസത്തിനകം ഇത് പ്രാബല്യത്തിൽവരും. ആവശ്യമെങ്കിൽ സമാനചട്ടങ്ങൾക്ക് സംസ്ഥാനത്തും രൂപം നൽകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.