പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരസ്യമായി പറയുന്നത് ശരിയല്ല -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsയു.ഡി.എഫ് സ്ഥാനാർഥികളായ അഡ്വ. കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിക്കുന്നു
വടകര: പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരസ്യമായി പറയുന്നത് ശരിയല്ലെന്നും മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുതെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ ചോമ്പാലയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി. എത്ര വലിയ നേതാവായാലും അവരോട് പാർട്ടിക്കുള്ളിൽ തുറന്ന് പറഞ്ഞ നിലപാടും പാരമ്പര്യവുമാണ് തനിക്കുള്ളത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. എന്നെ പറ്റി നിങ്ങൾ പഠിക്കണം. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ലെന്ന് എനിക്കറിയാം. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇന്ദിര ഗാന്ധി നേരിട്ട ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചത്.
തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ്. തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യങ്ങൾ പാലിക്കുന്ന പട്ടികയുമായാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തിൽപെട്ട ആളുകൾക്കും തുല്യമായ പരിഗണന നൽകി. അതിൽ അഭിമാനമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് കൊയിലാണ്ടി സ്ഥാനാർഥി അഡ്വ. കെ. പ്രവീൺ കുമാർ, നാദാപുരം സ്ഥാനാർഥി കെ.എം. അഭിജിത്ത് എന്നിവർ മുല്ലപ്പള്ളിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രചാരണത്തിന് തുടക്കം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

