‘സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല...’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന മുതിർന്ന നേതാവ് കെ. കെ സുധാകരനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും താനായാലും സുധാകരനായാലും അഭിപ്രായമുണ്ടെങ്കില്‍ പാർട്ടിക്കുള്ളില്‍ പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് തനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് ചിറ്റൂരിൽ മത്സരിച്ചത്. തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
സമുദായിക സമവാക്യങ്ങൾ പാലിക്കുന്ന പട്ടികയുമായാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും തുല്യമായ പരിഗണന നൽകി. അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതേസമയം, മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കേരള ഹൗസിൽ നിന്ന് എൻ.ഒ.സി വാങ്ങി.
സുധാകരൻ വഴങ്ങാത്ത സാഹചര്യത്തിൽ ഇളവ് നൽകാനും ഹൈകമാൻഡ് ആലോചനിക്കുന്നുണ്ട്. സുധാകരൻ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകാത്തതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്. സീറ്റ് നല്‍കിയാലല്ലാതെ സുധാകരനെ അനുനയിപ്പിക്കാനാവില്ലെന്ന നിലപാടിലേക്ക് ഹൈകമാന്‍ഡ് എത്തിച്ചേര്‍ന്നതായാണ് വിവരം. സ്വതന്ത്രനായി സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ എം.പി സുധാകരന്‍ രാജിവെക്കേണ്ടി വരുമെന്നും ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വം.
കണ്ണൂർ ഒഴിച്ചിട്ട് ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. കോന്നി സീറ്റിനു വേണ്ടി അടൂർ പ്രകാശും സമ്മർദം തുടരുകയാണ്. കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഡി.സി.സി വൈസ് പ്രസിഡന്‍റ് സജീവ് ജോസഫ് വിമതനായി മത്സരിക്കും. കേരള കോൺഗ്രസ്-ജോസഫ് വിഭാഗം കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയായി റെജി ചെറിയനെ പ്രഖ്യാപിച്ചതിനെതിരെ സജി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മങ്കൊമ്പിൽ വാർത്തസമ്മേളനം വിളിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

