തിരുവനന്തപുരം: വര്‍ഗീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നത് സി.പി.എം ആണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡസണ്‍ കണക്കിന് തദ്ദേശസ്ഥാപനങ്ങളിൽ വര്‍ഗീയകക്ഷികളുമായി ചേര്‍ന്നാണ് സി.പി.എം ഭരിക്കുന്നത്. ഇതിനെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് സി.പി.എം തയാറുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നേതാവുമായും ജനപക്ഷം നേതാവുമായും സി.പി.എം നേതാക്കള്‍ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല. ആ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിെൻറ മുഖ്യകാരണം ഈ കൂട്ടുകെട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് അവർ മറന്നു. ഓരോ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് ഇത്തരം കൂട്ടുകെട്ടുണ്ട്. സമുദായപാര്‍ട്ടിയെന്ന് ഇടതുനേതാക്കള്‍ പരസ്യമായി അധിക്ഷേപിച്ച ഐ.എന്‍.എല്‍ ഇപ്പോള്‍ എല്‍.ഡി.എഫിെൻറ ഘടകകക്ഷിയാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളെ തരാതരംപോലെ സമുദായകക്ഷിയെന്ന് സി.പി.എം ചാപ്പകുത്തിയിട്ടുണ്ട്. വഴങ്ങാത്തവരെ വര്‍ഗീയവാദികളും ഒപ്പം ചേര്‍ന്നാല്‍ മതേതരവാദികളുമാക്കുന്ന അദ്ഭുതസിദ്ധി സി.പി.എമ്മിനുണ്ട്.
ആര്‍.എസ്.എസുമായുള്ള സി.പി.എം ബന്ധം 1977ല്‍ തുടങ്ങിയതാണ്. 77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ന് സി.പി.എം യുവജന നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ ജയിപ്പിക്കാന്‍ ആര്‍.എസ്.എസുകാര്‍ കഠിനമായി പ്രവര്‍ത്തിച്ചത് ആരും മറന്നിട്ടില്ല. രാജീവ് ഗാന്ധിയെ അധിക്ഷേപിക്കാനും യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാനും സംഘ്പരിവാറുമായി കൈകോര്‍ത്ത ചരിത്രമാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമായ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്നസാഫല്യത്തിന് സി.പി.എം രാപകലില്ലാതെ പണിയെടുത്താലും സാധിക്കിെല്ലന്നും മുല്ലപ്പള്ളി പറഞ്ഞു.