മുല്ലപ്പെരിയാറിലെ ജലം എടുക്കുന്നത് നിർത്തി; വൈഗയിൽ അപായ മുന്നറിയിപ്പ്
text_fieldsകുമളി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായി അണക്കെട്ടിൽനിന്ന് ജലം എടുക്കുന്നത് തമിഴ്നാട് നിർത്തിവെച്ചു.വ്യാഴാഴ്ച വൈകീട്ട് ആറിന് 141.40 അടി ജലമാണ് ഉള്ളത്. മഴയുടെ ശക്തി കുറഞ്ഞതോടെ നീരൊഴുക്ക് സെക്കൻഡിൽ 664.80 ഘന അടിയായി. ഇതോടെ ജലനിരപ്പ് 142ലെത്താൻ സാധ്യത കുറഞ്ഞതാണ് ജലം എടുക്കുന്നത് നിർത്തിവെക്കാൻ കാരണം.
കഴിഞ്ഞദിവസം തമിഴ്നാട് എടുക്കുന്ന ജലത്തിന്‍റെ അളവ് സെക്കൻഡിൽ 511 ഘന അടിയിൽനിന്ന് 1100 ഘന അടിയാക്കി വർധിപ്പിച്ചിരുന്നു.എന്നാൽ, സംസ്ഥാന അതിർത്തിയിലെ പവർ ഹൗസിലെ തകരാർ കാരണമാണ് ജലം എടുക്കുന്നത് നിർത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ, മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമിൽ ജലനിരപ്പ് 66 അടിയായി ഉയർന്നു.
ഇതോടെ, ഈ മേഖലയിൽ ജലം തുറന്നുവിടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് വെള്ളപ്പൊക്ക അപായ മുന്നറിയിപ്പ് നൽകി.71 അടിയാണ് വൈഗയുടെ സംഭരണശേഷി. വൈഗയിലേക്ക് സെക്കന്‍ഡിൽ 2910 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്പെട്ടതോടെയാണ് നീരൊഴുക്ക് ഇത്രയധികം വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.