മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കുന്നു; തമിഴ്നാട്ടിലേക്ക് നാല് മാസം വെള്ളമൊഴുകും
text_fieldsകുമളി: തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട നെൽക്കൃഷിക്കായി സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് വെള്ളം തുറന്നുവിടുക. മധുര കോർപറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും വെള്ളം തുറന്നുവിടാനും തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരുന്നു.
സാധാരണ ജൂൺ ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാൻ ഷട്ടർ ഉയർത്തിയിരുന്നത്. മഴക്കുറവ് മൂലം ഇത്തവണ ഷട്ടർ തുറക്കുന്നത് വൈകി.
ഒരു വശത്ത് തമിഴ്നാട്ടിലെ കൃഷിക്കും കുടിവെള്ളത്തിനുമായി മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമൊഴുക്കാനുള്ള നടപടികൾ ആരംഭിക്കുമ്പോൾ, മറുവശത്ത് അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച നിർണായക ചർച്ചകളിൽ കേരളത്തിന്റെ നിലപാടുകൾ അടുത്തറിയുന്ന വിദഗ്ധന് തമിഴ്നാട് സമിതിയിൽ ഇടം ലഭിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ സമഗ്ര സുരക്ഷ പരിശോധന വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധി ആയിരുന്ന ടി.കെ. ശിവരാജനാണ് തമിഴ്നാട് സർക്കാറിന്റെ വിദഗ്‌ധ അംഗമായത്. തമിഴ്നാട്ടിലെ അണക്കെട്ടുക്കളുടെ സുരക്ഷ പരിശോധന സമിതിയിലെ വിദഗ്‌ധ അംഗമായാണ് നിയമനം.
കേന്ദ്ര ജലകമീഷൻ മുൻ ചീഫ് എൻജിനിയറായിരുന്ന ശിവരാജനെ കഴിഞ്ഞ ജൂണിൽ കേരളത്തിന്റെ സമ്മതമില്ലാതെ കേന്ദ്ര സർക്കാർ വിദഗ്‌ധ സമിതിയിൽ നിന്ന് മാറ്റുകയായിരുന്നു. ഒഡീഷ മുൻ സ്‌പെഷ്യൽ സെക്രട്ടറി അശുതോഷ് ദാസിനെ പകരം നിയമിച്ചു. മുല്ലപെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാടുകളും മറ്റും വിശദമായി അറിയുന്ന ശിവരാജൻ തമിഴ്‌നാട് സമിതിയിൽ അംഗമാകുന്നത് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ലക്ഷ്യമിട്ടുള്ള തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കേരളം രംഗത്തെത്തിയിരുന്നു. തമിഴ്നാടിന്റെ നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് തമിഴ്നാടിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
തമിഴ്നാടിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന ജലസേചന വകുപ്പ് അടിയന്തര യോഗം ചേർന്നു. തുടർനടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആശയവിനിമയവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

