മുല്ലപ്പെരിയാർ അണക്കെട്ട് ഉപസമിതി സന്ദർശിച്ചു: നിലവിൽ ജലനിരപ്പ് 123 അടി
text_fieldsമുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച ഉപസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും
കുമളി: മഴക്കാലത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്തൺ ഡാം, സ്പിൽവേ, ഗാലറി എന്നിവ സംഘം സന്ദർശിച്ചു. ചെയർമാൻ ഗിരിധറിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പ്രതിനിധികളായ സൂപ്രണ്ടിങ് എൻജിനീയർ ഷൈനി വി. ജോസഫ്, എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, തമിഴ്നാടിന്റെ സാം ഇർവിൻ, ശെൽവം എന്നിവരാണ് അണക്കെട്ടിലെത്തിയത്.
അണക്കെട്ടിൽ നിലവിൽ 123 അടി ജലമാണുള്ളത്. സെക്കൻഡിൽ 1146 ഘന അടി ജലം ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 802 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്. ഗാലറിയിലെ സീപ്പേജ് ജലത്തിന്റെ അളവ് മിനിറ്റിൽ 35 ലിറ്ററാണെന്ന് ഉപസമിതി വിലയിരുത്തി. ഭൂചലനം, കാറ്റ്, മഴ എന്നിവ അറിയുന്നതിനായി അണക്കെട്ടിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള വിവിധ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. സ്പിൽവേ ഷട്ടറിലെ വി. 3, ആർ 3 ഷട്ടറുകൾ പരിശോധിച്ചു. അണക്കെട്ട് സന്ദർശനത്തിനുശേഷം മുല്ലപ്പെരിയാർ ഓഫിസിൽ ചേർന്ന യോഗം നിരീക്ഷണ വിവരങ്ങൾ ഉന്നതാധികാര സമിതിക്ക് നൽകാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

