വി.ഡി. സതീശന്റേത് തത്വാധിഷ്ഠിത നിലപാടുകൾക്കുള്ള അംഗീകാരം -പി. മുജീബ് റഹ്മാൻ
text_fieldsകോഴിക്കോട്: വി.ഡി. സതീശൻ പുലർത്തിയ തത്വാധിഷ്ഠിത നിലപാടുകൾക്കും പ്രകടിപ്പിച്ച ചടുലതക്കും കേരള ജനത നൽകിയ അംഗീകാരമാണ് മുഖ്യമന്ത്രി പദമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. പ്രഖ്യാപിത നിലപാടുകളും സമീപനങ്ങളും പ്രവൃത്തി പഥത്തിൽതുടരാനായാൽ കേരളം കൂടെയുണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തോടുള്ള ജനങ്ങളുടെ അമർഷത്തെ കൃത്യമായി ഏകോപിപ്പിക്കാനും യു.ഡി.എഫിനെ ഒരു ടീമായി നയിക്കാനും സതീശന് സാധിച്ചു.
കോൺഗ്രസ് പ്രവർത്തകർക്കും ജനങ്ങൾക്കും ആത്മവീര്യം പകരാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, വികസനത്തിനൊപ്പം സാമൂഹ്യാന്തരീക്ഷം ഉറപ്പുവരുത്താനും പിന്നാക്ക-ന്യൂനപക്ഷ-ദുർബല വിഭാഗങ്ങളോട് നീതി പുലർത്താനും സാധിച്ചാൽ, സംഘ്പരിവാർ ഭരണത്തിന് കീഴിലമർന്ന രാജ്യത്തിന് കേരളം ഒരു രക്ഷാദിശ കാണിക്കുന്ന മോഡലായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കത്തിനപ്പുറം ഭരണകൂടത്തോട് ഇഞ്ചോടിഞ്ച് പൊരുതാനുള്ള ശേഷിയും നിലപാടുകളുമാണ് ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വർധിപ്പിച്ചത്. വൈകിയാണെങ്കിലും ജനവിധിയെ മാനിക്കുന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വം എടുത്തതെന്നും പി. മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു. ജനങ്ങളിൽ വിശ്വാസമർപ്പിച്ച് ഇനിയും മുന്നോട്ട് പോകാൻ വി.ഡി. സതീശന് സാധിക്കട്ടെ എന്ന് ആശംസിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ രൂപം
മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ
വി ഡി സതീശൻ പുലർത്തിയ തത്വാധിഷ്ഠിത നിലപാടുകൾക്കും പ്രകടിപ്പിച്ച ചടുലതക്കും കേരള ജനത നൽകിയ അംഗീകാരമാണ് ഈ മുഖ്യമന്ത്രി പദം.തന്റെ പ്രഖ്യാപിത നിലപാടുകളും സമീപനങ്ങളും പ്രവൃത്തി പഥത്തിൽ തുടരാനായാൽ കേരളം കൂടെയുണ്ടാവും. ഭരണഘടനാ മുല്യങ്ങളുയർത്തിപ്പിടിച്ച്, കാലത്തിനനുസൃതമായ വികസന പ്രവർത്തനങ്ങളോടൊപ്പം ഒരു മെയ്യും മനസ്സുമായി നീങ്ങാവുന്ന സാമൂഹ്യാന്തരീക്ഷം ഉറപ്പുവരുത്താനും പിന്നാക്ക-ന്യൂനപക്ഷ-ദുർബല വിഭാഗങ്ങൾക്ക് നൽകിയ പ്രതീക്ഷകളോട് നീതി പുലർത്താനും സാധിച്ചാൽ സംഘ്പരിവാരിലമർന്ന രാജ്യത്തിന് രക്ഷയുടെ ദിശ നിർണയിക്കാവുന്ന കേരള മോഡലാവാൻ സാധിക്കും.
വൈകിയെങ്കിലും ജനവിധിയെ മാനിക്കുന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വമെടുത്തിരിക്കുന്നത്. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണത്തോടുള്ള തീരാത്ത അമർഷവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ജനങ്ങളെ കൃത്യമായി ഏകോപിപ്പിച്ചതും യു ഡി എഫിനെ, ടീം യുഡിഎഫ് ആക്കിയതും വി ഡി സതീശനായിരുന്നു. കോൺഗ്രസിലെയും യുഡിഎഫിലെയും പ്രവർത്തകർക്കും ജനങ്ങൾക്കും ആത്മവീര്യം പകർന്നു. രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തിനപ്പുറം ആത്മവിശ്വാസത്തോടെ ഭരണകൂടത്തോട് ഇഞ്ചോടിഞ്ച് പൊരുതാനുള്ള ശേഷിയും തത്വാധിഷ്ഠിത നിലപാടുകളുമാണ് അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.
ജനങ്ങളിൽ വിശ്വാസമർപ്പിച്ച് ഇനിയും മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

