എം.പി ഫണ്ട് വിനിയോഗം; കേരളത്തിലെ അംഗങ്ങൾ ദേശീയ ശരാശരിയിലും താഴെ
text_fieldsപാലക്കാട്: പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി ചെലവിടുന്നതിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ദേശീയ ശരാശരിയിലും താഴെയെന്ന് കണക്കുകൾ. ദേശീയ ശരാശരി 28.1 ശതമാനമാണെങ്കില്‍ കേരളത്തിലെ എം.പിമാരുടെ വിനിയോഗം ശരാശരി 13.13 ശതമാനമാണെന്നാണ് ലോക്‌സഭയുടെ ഡാഷ് ബോർഡിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോക്സഭയിലെ 20ഉം രാജ്യസഭയിലെ 11ഉം അംഗങ്ങൾക്കായി 361.81 കോടി രൂപ അനുവദിച്ചതിൽ 47.51 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ലോക്സഭ എം.പിമാർക്ക് അനുവദിച്ച 202.6 കോടി രൂപയിൽ 23.23 കോടിയും 11 രാജ്യസഭ എം.പിമാർക്ക് 159.2 കോടി അനുവദിച്ചതിൽ 24.27 കോടിയും ചെലവഴിച്ചു. രാജ്യസഭ അംഗങ്ങളുടെ ധനവിനിയോഗം 15.25 ശതമാനമാണ്.
18ാം ലോക്സഭ നിലവിൽ വന്ന് രണ്ട് വർഷം അടുത്തിട്ടും രണ്ട് എം.പിമാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കോൺഗ്രസിലെ എം.കെ. രാഘവൻ, മുസ്‍ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ഒന്നും ചെലവഴിക്കാത്ത എം.പിമാർ. ബി.ജെ.പിയുടെ സുരേഷ് ഗോപി 9.8 കോടിയിൽ 58 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ഇടുക്കിയിൽ നിന്നുള്ള ഡീൻ കുര്യാക്കോസ് ആണ് കൂടുതൽ തുക ചിലവഴിച്ചത്. 9.8 കോടി അനുവദിച്ചതിൽ 24.3 ശതമാനം ഫണ്ട് ചെലവഴിച്ചു. പദ്ധതികൾ ശിപാർശ ചെയ്യുന്നതിലും ചെലവിടുന്നതിലും കേരളത്തിലെ എം.പിമാർ പിറകിലാണ്. രാജ്യസഭ എം.പിമാരിൽ ജോൺ ബ്രിട്ടാസ് ആണ് കൂടുതൽ സംഖ്യ ചെലവഴിച്ചത്. 16.60 കോടിയിൽ 26.32 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

