ഗതാഗതക്കുരുക്കഴിക്കാൻ മൂവാറ്റുപുഴയിൽ ട്രയൽ റൺ
text_fieldsമൂവാറ്റുപുഴ: ടൗണിലെ ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി മാർക്കറ്റ് റോഡടക്കം കടന്നുപോകുന്ന കാവുങ്കര മേഖലയിലെ ഗതാഗതക്കുരുക്കഴിക്കാൻ ട്രയൽ റൺ നടത്തി. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിെൻറയും ട്രാഫിക് എസ്.ഐ പി.കെ. മാണിയുടെയും നേതൃത്വത്തിലാണ് വൺവെ ജങ്ഷൻ, കീച്ചേരിപ്പടി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ പരീക്ഷണം നടത്തിയത്. നഗരത്തിലെ ഏറ്റവുമധികം ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന പ്രദേശമാണ് കാവുങ്കര.
വ്യാപാരകേന്ദ്രമായ മാർക്കറ്റ് റോഡിൽ ഇരുവശത്തും ലോറികൾ നിർത്തിയുള്ള കയറ്റിറക്കും അനധികൃത പാർക്കിങ്ങും വൺവേ തെറ്റിച്ചുള്ള വാഹനങ്ങളുടെ കടന്നുവരവും അശാസ്ത്രീയ ബസ്സ്റ്റോപ്പുമാണ് പ്രശ്നങ്ങൾക്ക് കാരണം. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വൺവേ ജങ്ഷനിൽനിന്ന് തിരിഞ്ഞ് റോട്ടറി റോഡ്-മാർക്കറ്റ് ബസ്സ്റ്റാൻഡ്-എവറസ്റ്റ് കവല വഴി നഗരത്തിൽ പ്രവേശിക്കണമെന്ന തീരുമാനം ഇടക്കാലത്ത് അട്ടിമറിച്ചതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
ഇത് പാലിക്കാതെ വരുന്ന വാഹനങ്ങളെല്ലാം നേരെ കീച്ചേരിപ്പടി, മാർക്കറ്റ് റോഡ് വഴി ടൗണിലേക്കെത്തുന്നത് വൻ ഗതാഗത സ്തംഭനത്തിനാണ് വഴിവെക്കുന്നത്. പ്രശ്ന പരിഹാരത്തിന് വലിയ വാഹനങ്ങൾ വൺവേ ജങ്ഷൻ, റോട്ടറി റോഡ്, എവറസ്റ്റ് കവല വഴിയും ചെറുവാഹനങ്ങൾ കീച്ചേരിപ്പടി, ഇ.ഇ.സി ബൈപാസ് വഴി വെള്ളൂർക്കുന്നത്തുമെത്തി ടൗണിലേക്ക് പോകുന്ന തരത്തിലുമാണ് ട്രയൽ റൺ നടത്തിയത്. തിരക്കേറിയ തിങ്കളാഴ്ച രാവിലെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. അടുത്തദിവസം നടക്കുന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ അവതരിപ്പിച്ചശേഷം നടപ്പാക്കും. ഇതിനുപുറമെ, ഇവിടെ ട്രാഫിക് പൊലീസുകാരനെ ഡ്യൂട്ടിക്കിടാനും കീച്ചേരിപ്പടിയിലെ അശാസ്ത്രീയ ബസ്സ്റ്റോപ് മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
