മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പിയുടെ റിപ്പോർട്ട് സമർപ്പിക്കണം
text_fieldsകൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മൂന്ന് ദിവസത്തിനകം ഡി.ജി.പിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രി രമേശ് ചെന്നിത്തല കത്ത് നൽകി.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് നൽകിയ കത്തിലാണ് പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖരൻ മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ പൊലീസ് നടപടിയിൽ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാനും ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഭാവിയിൽ ഉണ്ടാകുന്ന പക്ഷം അത് പരിഹരിക്കാൻ വേണ്ട നിർദേശങ്ങൾ സമർപ്പിക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എറണാകുളം മലയിടംതുരുത്തിലെ പാരിയത്തുകാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടപടികളുമായി മുന്നോട്ട് പോകണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി. ശനിയാഴ്ച ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി. ഒഴിപ്പിക്കൽ പൂർത്തിയായില്ലെങ്കിൽ മുഴുവൻ പേരെയും മാറ്റുന്നത് വരെ നടപടി തുടരണമെന്നും പൊലീസ് ആവശ്യമായ സുരക്ഷ നൽകണമെന്നും കോടതി കർശന നിർദേശം നൽകി.
കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ 50 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് കേസെടുത്തത്. ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കിടെ സംഘർഷമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെച്ചത്.
സുപ്രീംകോടതിയാണ് എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം രാവിലെ മുതൽ പൊലീസ് നടപടി ആരംഭിച്ചിരുന്നു. ഇതും ചേർത്ത് 15-ാം തവണയാണ് കോടതി ഉത്തരവ് നടപ്പാക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

