‘നിങ്ങളുടെ കരുതൽ, ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെട്ടു...’; റോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിനെ രക്ഷിച്ച ബസ്സ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോർ വാഹനവകുപ്പ്
text_fieldsതിരുവനന്തപുരം: കൊണ്ടോട്ടി വലിയപറമ്പിൽ തിരക്കേറിയ റോഡിലേക്ക് മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോർ വാഹനവകുപ്പ്. "അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക" എന്നത് തന്നെയാണ് ഡ്രൈവിങ്ങിൽ ഉടനീളം നാം പാലിക്കേണ്ട മനോഭാവം. സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ കൂടാതെ പിഞ്ചു കുഞ്ഞിന്‍റെ ജീവൻ രക്ഷിച്ച രാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങളെന്നും മോട്ടോർ വാഹനവകുപ്പ് അവരുടെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചു.
നിങ്ങളുടെ കരുതൽ, ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെട്ടു. നന്ദിയും അഭിനന്ദനങ്ങളുമെന്നും ഇതോടൊപ്പമുള്ള പോസ്റ്ററിൽ പറയുന്നു. പുതിയിടത്ത് പറമ്പ് -ഫറോക്ക് റൂട്ടിൽ സർവിസ് നടത്തുന്ന സഫാ മർവാ ബസ്സിലെ ജീവനക്കാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ‘നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ടാണ് ആ ബസ് നിർത്തിയത്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ആണ് സംഭവം. ബസ് നിർത്തി കുഞ്ഞിനെ രക്ഷിച്ചത് പുതിയിടത്ത് പറമ്പ് - ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസ്സിലെ ജീവനക്കാരാണ്.
ഡ്രൈവർ : ശ്രീ രാമചന്ദ്രൻ.
കണ്ടക്ടർ : ശ്രീ നവാസ്.
ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ ആ രംഗം പുറം ലോകം അറിയുന്നത്.
"അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക" എന്നത് തന്നെയാണ് ഡ്രൈവിങ്ങിൽ ഉടനീളം നാം പാലിക്കേണ്ട മനോഭാവം. സമയോചിതമായി ബസ് നിർത്തുകയും മറ്റ് അപകടങ്ങൾ കൂടാതെ പിഞ്ചു കുഞ്ഞിൻറെ ജീവൻ രക്ഷിച്ച ശ്രീ രാമചന്ദ്രനും ശ്രീ നവാസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു’ -മോട്ടോർ വാഹനവകുപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
കൊണ്ടോട്ടി വലിയപറമ്പിൽ തിരക്കേറിയ നടുറോഡിലേക്കാണ് പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തിയത്. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്. ബുധനാഴ്ച രാവിലെ 8:30ഓടെയാണ് സംഭവം. ഈ സമയത്ത് ഇതുവഴി കടന്നുപോയ 'സഫ മർവ' എന്ന ബസിന്റെ ഡ്രൈവർ രാമചന്ദ്രൻ റോഡിൽ കുഞ്ഞിനെ കാണുകയും പെട്ടെന്ന് തന്നെ ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയുമായിരുന്നു. തുടർന്ന് കണ്ടക്ടർ നവാസ് ഓടിയിറങ്ങി കുഞ്ഞിനെ റോഡിൽ നിന്ന് കോരിയെടുത്തു.
ബസിലെ സി.സി.ടി.വി കാമറയിൽ ഈ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. നല്ല തിരക്കുള്ള റോഡിലേക്ക് കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദീർഘദൂര സർവിസ് നടത്തുന്ന വലിയ വണ്ടികളും മറ്റ് വാഹനങ്ങളും നിരന്തരമായി പോകുന്ന വലിയപറമ്പിലെ പ്രധാന റോഡിലാണ് കുട്ടി അപകടകരമായ രീതിയിൽ കിടന്നിരുന്നത്. ഡ്രൈവറുടെ ശ്രദ്ധയും വേഗതയും നിയന്ത്രിക്കാനുള്ള മനസ്സാന്നിധ്യവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലേക്ക് ഇറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ കുഞ്ഞിനെ സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറിയിട്ടുണ്ട്. ബസ് ജീവനക്കാരായ രാമചന്ദ്രന്റെയും നവാസിന്റെയും ഈ മാതൃകാപരമായ പ്രവൃത്തിയെ സോഷ്യൽ മീഡിയയും നാട്ടുകാരും ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

