മദര്‍ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ
text_fieldsമദര്‍ ഏലീശ്വ
കൊച്ചി: കേരള കത്തോലിക്ക സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. മരിയന്‍ തീര്‍ഥാടനകേന്ദ്രമായ എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി എന്ന നിലയിൽ മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസാണ് ഈ പ്രഖ്യാപനം നടത്തിയത്. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള അഭ്യര്‍ഥന നടത്തി.
കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് പ്രഖ്യാപനം നടത്തിയപ്പോള്‍ ദേവാലയത്തിലെ മണികള്‍ മുഴങ്ങി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്കി. കർദിനാൾ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. തുടര്‍ന്ന് തിരുശേഷിപ്പ് ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. ദിവ്യബലിക്കുശേഷം ഏലീശ്വയുടെ നൊവേന സി.ബി.സി.ഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു. കെ.ആര്.എല്‍.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം ചെയ്തു.
കോഫി ടേബിള്‍ ബുക്ക് പ്രകാശനം ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യ കോപ്പി മദര്‍ ഷഹീലക്ക് നല്കി നിര്‍വഹിച്ചു. ബസിലിക്കയിലേക്കുള്ള തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.
സാംബിയയിലെ ചിപാത്താ രൂപത ബിഷപ് ജോര്‍ജ് കോസ്മസ് സുമീറെ ലുംഗു, ടാന്‍സാനിയയിലെ മഫിംഗ രൂപതയിലെ ബിഷപ് വിന്‍സെന്റ് കോസ്മസ് മൗഗലാ, ബോംബെ ആര്‍ച്ച് ബിഷപ് ജോണ്‍ റോഡ്രിഗസ്, ആഗ്ര ആര്‍ച്ച് ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ, മദ്രാസ്-മൈലാപ്പൂര് ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസാമി, ലഖ്നൗ ബിഷപ് ജെറാള്‍ഡ് ജോണ്‍ മത്യാസ്, സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തുടങ്ങിയവർ ദിവ്യബലിയിൽ പങ്കെടുത്തു.
1831 ഒക്ടോബറിൽ വൈപ്പിനിലെ ഓച്ചന്തുരുത്തിലാണ് ഏലീശ്വ ജനിച്ചത്. 1913ലായിരുന്നു മരണം. 2008ലാണ് മദർ ഏലീശ്വയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023ൽ ധന്യ പദവിയിലേക്ക് ഉയർത്തി. 2025 ഏപ്രിലിൽ ഏലീശ്വയുടെ അദ്ഭുത പ്രവർത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

