വയോധികക്ക് മകന്‍റെ ക്രൂര മർദനം; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് വീട്ടിലെത്തി, മകനെ അറസ്റ്റ് ചെയ്താൽ ജീവനൊടുക്കുമെന്ന് മാതാവ്
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര മാമ്പഴക്കരയിൽ വയോധികയെ മകൻ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. പിന്നാലെ മകനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. എന്നാൽ, മകനെ കസ്റ്റഡിയിലെടുത്താൽ താൻ ജീവനൊടുക്കുമെന്ന് മാതാവ് പറഞ്ഞതോടെ പൊലീസ് അറസ്റ്റിൽ നിന്ന് പിൻവാങ്ങി.
മാമ്പഴക്കര വടക്കേക്കട മുല്ലയ്ക്കാട് പുത്തൻവീട്ടിൽ ശ്രീജിത്താണ് (40) മാതാവ് ശാന്തയെ (70) മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അയൽവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
തുടർന്ന് അന്വേഷണത്തിനായി പൊലീസ് എത്തിയപ്പോഴാണ് മകനെ അറസ്റ്റ് ചെയ്താൽ ജീവനൊടുക്കുമെന്ന് ശാന്ത ഭീഷണി മുഴക്കിയത്. ഇതോടെ പൊലീസ് ശ്രീജിത്തിന് താക്കീത് നൽകി മടങ്ങി.
ശാന്തയും ശ്രീജിത്തും മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്. രോഗിയായ ശാന്തയെ ശുശ്രൂഷിക്കുന്നതും എല്ലാ കാര്യങ്ങളും ചെയ്യുന്നതും ശ്രീജിത്ത് തന്നെയാണ്. മദ്യപിക്കുന്നതോടെയാണ് ശ്രീജിത്ത് ക്രൂരമായി പെരുമാറുന്നതെന്ന് അയൽവാസികൾ പറയുന്നു. ഈ സ്വഭാവം കാരണം ശ്രീജിത്തിന്‍റെ ഭാര്യയും മക്കളും പിണങ്ങിക്കഴിയുകയാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

