പിഞ്ചുകുഞ്ഞിനെ പള്ളിക്കവാടത്തില്‍ ഉപേക്ഷിച്ച സംഭവം; മാതാവും കാമുകനും അറസ്റ്റില്‍
text_fieldsഅടൂര്‍: ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരുതിമൂട് സെൻറ് ജോര്‍ജ് കത്തോലിക്ക പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂര്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ എ. അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂര്‍ ഒഴുകുപാറ കിഴക്കേതില്‍ ലിജ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 30ന് പുലര്‍ച്ച കുരിശടിയില്‍ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയില്‍ പുതപ്പിച്ച് കിടത്തിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസും ജില്ല ശിശുക്ഷേമ സമിതി ചെയര്മാന് പ്രഫ. കെ. മോഹന്‍കുമാറും പൊലീസും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
മരുതിമൂട് പള്ളിയുടെ മുന്‍വശത്തെ കാമറ പ്രവര്‍ത്തിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പത്തനാപുരം മുതല്‍ അടൂര്‍വരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നില്‍ സ്ഥാപിച്ചിരുന്ന കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ചെന്നെത്തിയത്. ആദ്യവിവാഹം വേര്‍പിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ലിജയുടെ വീട്ടില്‍ പ്രസവിച്ച കുട്ടിയെ ഇരുവരും ചേര്‍ന്ന് പള്ളിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. സി.ഐ യു. ബിജു, എസ്.ഐ അനൂപ്, വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റഷീദ ബീഗം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനുരാഗ് മുരളീധരന്, ശരത്, സുരേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.