മണ്ണിനടിയിൽ കെട്ടിപ്പുണർന്ന് അമ്മയും മക്കളും
text_fieldsനിലമ്പൂർ: ഗീതയും മക്കളായ നവനീതും നിവേദും പരസ്പരം കെട്ടിപ്പുണർന്ന് മണ്ണിനടിയിൽ കിടന്ന ആ കാഴ്ച ഹൃദയഭേദകമായി. പാടെ തകർന്ന് മണ്ണിനടിയിലായ വീടിെൻറ അടുക്കള ഭാഗത്തോട് ചേർന്നായിരുന്നു മൂവരുടെയും മൃതദേഹം കിടന്നിരുന്നത്. മധ്യത്തിൽ ഗീതയും ഇരുഭാഗങ്ങളിലായി കുട്ടികളും. മുട്ടിനോളമുള്ള ചളിനിറഞ്ഞ മണ്ണിൽ പുതഞ്ഞ് കിടന്നിരുന്ന ചേതനയറ്റ ശരീരങ്ങൾ രാവിലെ 8.30ഒാടെയാണ് നാട്ടുകാർ കണ്ടെടുത്തത്. 20 മീറ്ററോളം അകലത്തിലായിരുന്നു കുഞ്ഞിയുടെയും മിഥുെൻറയും മൃതദേഹങ്ങൾ. ഉരുൾപൊട്ടൽ ശബ്ദം കേട്ട് സഹായത്തിനായി ഉറക്കെകരഞ്ഞ ഇവരുടെ നിലവിളി കനത്ത മഴയിൽ സമീപത്തെ വീട്ടിൽനിന്ന് സുബ്രഹ്മണ്യൻ കേട്ടിരിക്കാമെന്നാണ് കരുതുന്നത്. രക്ഷകനായി ടോർച്ചുമായി ഓടിയെത്തുന്നതിനിടെയാണ് സുബ്രഹ്മണ്യനെയും മരണം തട്ടിയെടുത്തത്. രാത്രിയുടെ നിശബ്ദതയിൽ ഉരുൾപൊട്ടൽ ശബ്ദം സമീപവാസികളും കേട്ടിരുന്നു. പക്ഷേ, ദുർഘടം പിടിച്ച വഴിയിലൂടെ ചെങ്കുത്തായ മലവാരത്തിലെ കോളനിയിലേക്ക് ഓടിയടുക്കുന്നത് കൂടുതൽ അപകടത്തിന് വഴിവെക്കുമെന്നതിനാൽ രക്ഷപ്രവർത്തനത്തിന് സാധ്യമാകാതെ വന്നു.
ഉരുൾപൊട്ടിയത് കോളനിക്ക് നേരെ കുന്നിൻ മുകളിൽ
നിലമ്പൂർ: ചെട്ടിയംപാടത്ത് ഉരുൾപൊട്ടലുണ്ടായത് കോളനിക്ക് നേരെയുള്ള കുന്നിൻ മുകളിൽ. ഒരു മാസം മുമ്പ് ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന് ശേഷം കരുതലിലായിരുന്ന കോളനിവാസികൾ മലമുകളിൽ നിന്ന് ശബ്ദം കേട്ടതോടെ ഓടിയകലുകയായിരുന്നു. മരിച്ച കുഞ്ഞിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടാനായില്ല. കോളനിയിലെ മൂന്ന് വീടുകൾ പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. ഓടി രക്ഷപ്പെട്ട പെരകെൻറയും ചെമ്പെൻറയും വേലായുധെൻറയും വീടുകൾ പൂർണമായും മണ്ണിനടിയിലായി. കോളനിയുടെ ഇരുഭാഗങ്ങളിലൂടെയാണ് മലവെളപ്പാച്ചിലുണ്ടായത്. 50 മീറ്റർ വീതിയിൽ മുക്കാൽ കിലോമീറ്ററോളം ദൂരത്തിൽ മുട്ടോളം ആഴത്തിൽ ചളിയും മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് രണ്ട് ചോലകൾ രൂപപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് തുടരുന്ന കനത്ത മഴയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ സമീപത്തെ കുടുംബങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ചെങ്കുത്തായ കുന്നിൻമുകളിലെ പാറക്കെട്ടിൽ മൂന്ന് മീറ്ററോളം കനത്തിൽ മണ്ണുണ്ട്. 50 മീറ്റർ വീതിയിലുള്ള ഭാഗത്ത് നിന്ന് ഈ മേൽമണ്ണാണ് കൂറ്റൻ പാറക്കല്ലുകൾക്കൊപ്പം കോളനിയിലൂടെ താഴേക്ക് പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.