യുവജനസംഘടനകളിൽ ഭൂരിഭാഗവും മദ്യപാനികൾ -മന്ത്രി എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: യുവജന സംഘടനകളിൽപെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ചെറിയൊരു വിഭാഗമല്ല, ഭൂരിഭാഗവും മദ്യപിക്കുന്നവരാണെന്നാണ് മന്ത്രി തുറന്നടിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ യുവാക്കളിലും വിദ്യാര്‍ഥികളിലും മദ്യാസക്തിയുള്ള വിഭാഗമുണ്ടെന്നാണ് പറഞ്ഞതെന്ന് പ്രസംഗത്തിെൻറ അവസാനം വിശദീകരിച്ച് മന്ത്രി തലയൂരി. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാത്തിനെയും നെഗറ്റീവായി കണ്ട് ആളുകളെ വഴിതെറ്റിക്കുന്നത് പത്രധര്‍മമല്ലെന്നും ലോകത്തെമ്പാടുമുള്ള മയക്കുമരുന്ന് ലോബിയെ സഹായിക്കാനാണിതെന്നും മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിെൻറ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസംഗവും തൊട്ടുപിന്നാലെ തിരുത്തലും. മയക്കുമരുന്നുള്‍പ്പെടെ ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കിയതിെൻറ ആവശ്യകതയിലൂന്നിയാണ് പ്രസംഗം തുടങ്ങിയത്. പുതുതലമുറയില്‍ വലിയൊരുഭാഗം മയക്കുമരുന്നിലേക്ക് കടക്കുന്നു. ഇതിന് പരിഹാരം കാണണമെങ്കില്‍ ഇപ്പോള്‍ നടത്തുന്ന ബോധവത്കരണം പതിന്മടക്കാക്കണം.
സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണം ഫലപ്രദമാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വിദ്യാര്‍ഥി, യുവജനസംഘടനകളെ അശ്രയിക്കാനാകും. പക്ഷേ, താൻ ശ്രദ്ധിച്ചപ്പോള്‍ വിദ്യാര്‍ഥി യുവജന സംഘടനകളിൽപെട്ട നല്ലൊരുഭാഗം കുടിയന്മാരാണ്. ചെറുതൊന്നുമല്ല, നല്ലനിലയില്‍. കാമ്പയിന് വരാന്‍ പറഞ്ഞാല്‍ അത്രത്തോളം ഉള്‍ക്കൊണ്ട് വരുമെന്ന് വിശ്വാസമുള്ള ആളല്ല താന്‍.
സംസാരം തുടരുന്നതിനിടെ ചാനലുകളിൽ മന്ത്രിയുടെ പരാമർശം വാർത്തയായതായി ആരോ കുറിപ്പ് നൽകി. അതുവായിച്ചശേഷം അപ്പോൾതന്നെ മന്ത്രി വിശദീകരണവും നൽകി. ചെറുപ്പക്കാരിലും വിദ്യാര്‍ഥികളിലും ഒരുവിഭാഗം നല്ലപോലെ മദ്യാസക്തിയുള്ളവരാണെന്നും ഇതൊഴിവാക്കാന്‍ ബോധവത്കരണം വേണമെന്നുമാണ് മന്ത്രി വിശദീകരിച്ചത്.
അതിനുതകുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ എങ്ങനെ പൊളിക്കാമെന്ന് നോക്കുന്ന മാധ്യമങ്ങള്‍ നെഗറ്റീവ് ഉൽപാദിപ്പിക്കുകയാണ്. അത് മയക്കുമരുന്ന് ലോബിയെ സഹായിക്കുന്ന ബോധപൂര്‍വമായ നിലപാടാണ്. ഇത്തരം തെറ്റായ നിലപാട് യഥാര്‍ഥത്തില്‍ പത്രധര്‍മമല്ല, പത്രമുതലാളിമാരുടേതാണ്. ആളുകളെ വഴിതെറ്റിക്കുന്ന പ്രചാരവേലയാണിതെന്ന് പറഞ്ഞാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.