Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്യാമിലി ഇല്ലാത്ത...

ശ്യാമിലി ഇല്ലാത്ത ഓഫിസ് ചിന്തിക്കാൻ പോലും പറ്റില്ലെന്ന് സീനിയർ പറഞ്ഞു; കാലുപിടിച്ചപ്പോഴാണ് മകൾ വീണ്ടും ജോലിക്ക് പോയത്; കുടുംബമുണ്ടെന്നും നാറ്റിക്കരുതെന്നും ബെയ്‌ലിൻ - മർദനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

text_fields
bookmark_border
Adv Bailin Das, Adv Shamili Justine
cancel

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ സീനിയർ അഭിഭാഷകന്‍ ബെയ്ലിൻ ദാസ് ക്രൂരമായി മർദിച്ചതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സി.എ പഠിക്കാൻ വേണ്ടി അഭിഭാഷക ജോലിക്ക് പോകുന്നില്ലെന്ന് മകൾ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, ബെയ്ലിൻ ദാസ് നിർബന്ധിച്ചതിനെ തുടർന്നാണ് വീണ്ടും ജോലിക്ക് പോകാൻ ശ്യാമിലി തയാറായതെന്നും മാതാവ് വസന്ത മാധ്യമങ്ങളോട് പറഞ്ഞു.

ഓഫിസ് ജോലിക്കൊപ്പം സി.എ പഠിക്കാമെന്ന് പറഞ്ഞാണ് സീനിയർ അഭിഭാഷകൻ വീണ്ടും മകളെ ഓഫിസിൽ എത്തിച്ചത്. ശ്യാമിലിക്കേ ഓഫിസ് കാര്യങ്ങൾ അറിയുകയുള്ളൂവെന്നാണ് തന്നോട് ഫോണിൽ സംസാരിച്ചപ്പോൾ സീനിയർ പറഞ്ഞത്. താൻ പറഞ്ഞത് കൊണ്ടാണ് വീണ്ടും മകൾ ഓഫിസിൽ പോയതെന്നും വസന്ത വ്യക്തമാക്കി.

സീനിയർ അഭിഭാഷകൻ കാലുപിടിച്ച് പറഞ്ഞത് കൊണ്ടാണ് പ്രസവം കഴിഞ്ഞ് മൂന്നാം മാസത്തിൽ തന്നെ മകൾ ജോലിക്ക് വീണ്ടും പോയത്. വിവാഹത്തിന് മുമ്പ് രാവിലെ ഏഴ് മണിക്ക് ഓഫിസിൽ പോകുന്ന ശ്യാമിലി രാത്രി ഏഴ് മണിക്കാണ് തിരികെ വീട്ടിൽ വന്നിരുന്നത്. എന്നാൽ, വിവാഹത്തിന് പിന്നാലെ കുട്ടി ജനിച്ചതോടെ അൽപസമയം താമസിച്ച് ഓഫിസിൽ എത്തിയാൽ സീനിയർ അഭിഭാഷകൻ ദേഷ്യപ്പെടാറുണ്ടായിരുന്നു.

കുട്ടിക്ക് സുഖമില്ലാത്തപ്പോൾ ഓഫിസിൽ വരാൻ സാധിക്കില്ലെന്നും ജോലി നിർത്തുകയാണെന്നും മകൾ സീനിയറിനോട് പറയുകയും ചെയ്തു. മകൾ വീണ്ടും ഓഫിസിൽ എത്താനായി തന്നോടും മരുമകനോടും സീനിയർ കാലുപിടിക്കുന്ന രീതിയിൽ സംസാരിച്ചു. ശ്യാമിലി ഇല്ലാത്ത ഓഫിസ് ചിന്തിക്കാൻ പോലും പറ്റില്ലെന്ന് തിങ്കളാഴ്ച ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞതിന് പിന്നാലെയാണ് ഓഫിസിലേക്ക് പോകാൻ മകൾ വീണ്ടും തയാറായത്.

മകളുടെ വിവാഹത്തിനും പേരക്കുട്ടിയുടെ നൂലുകെട്ടിനും സീനിയറും കുടുംബം വീട്ടിൽ വന്ന് സഹകരിച്ചിരുന്നു. ഇത്രമാത്രം ക്രൂരത സീനിയറിന്‍റെ മനസിൽ ഉണ്ടെന്ന് കരുതിയില്ല. മകൾ വിഡിയോ കോളിൽ വിളിച്ചപ്പോഴാണ് ക്രൂരമായി മർദിച്ചത് കാണുന്നത്. വിവരം അറിഞ്ഞ് വഞ്ചിയൂരിൽ എത്തിയ മരുമകന്‍റെ കാലുപിടിച്ച് സീനിയർ മാപ്പ് പറഞ്ഞു. കുടുംബമുണ്ടെന്നും നാറ്റിക്കരുതെന്നും പ്രശ്നം പരിഹരിക്കാമെന്നും ബെയ്ലിൻ ദാസ് അപേക്ഷിച്ചു. മകളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് ബെയ്ലിൻ ദാസ് ഓഫിസിൽ നിന്ന് കടന്നുകളഞ്ഞത്. കുറ്റം ചെയ്തയാളെ വെറുതെ വിടാൻ പാടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചത്. ഇതേതുടർന്ന് മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകി. ബെയ്ലിൻ ​ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അതേസമയം, മർദനം നടക്കുമ്പോഴും കണ്ടുനിന്നവർ പിടിച്ചുമാറ്റാനോ അഭിഭാഷകയെ രക്ഷിക്കാ​നോ ശ്രമിച്ചില്ലെന്ന ആക്ഷേപമുണ്ട്​. വഞ്ചിയൂർ ​കോടതിക്കും പൊലീസ്​ സ്​റ്റേഷനും തൊട്ടടുത്താണ്​ ക്രൂരമായ രീതിയിൽ ജൂനിയർ അഭിഭാഷകക്ക്​ മർദനമേറ്റ​ത്​. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശ്യാമിലിയുടെ സി.ടി സ്കാൻ പൂര്‍ത്തിയായപ്പോൾ കണ്ണിന്​ ഗുരുതര പരിക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്ക്​ മാറ്റി.

അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച തന്നെ നിരവധി തവണ മർദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടു. കവിളില്‍ ആഞ്ഞടിക്കുകയും തറയിൽ വീണപ്പോൾ അവിടെ വെച്ചും ക്രൂരമായി മർദിക്കുകയും ചെയ്തു. ജൂനിയര്‍ അഭിഭാഷകരോട് സീനിയർ വളരെ മോശമായാണ് പെരുമാറാറുള്ളതെന്ന് അഭിഭാഷക പറഞ്ഞു.

ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സീനിയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്. ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ചൊവ്വാഴ്ച അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നെന്നും യുവതി ആരോപിച്ചു.

അതേസമയം, അഭിഭാഷകയെ മർദിച്ചതിന് പിന്നാലെ ഒളിവിൽ പോയ സീനിയർ അഭിഭാഷകനെ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയിൽ എത്തിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബെയ്‍ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. അതിക്രമത്തിൽ വനിത കമീഷൻ കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar associationlawyervanchiyoor courtassault
News Summary - More details emerge about senior lawyer Bailin Das brutally beating junior lawyer in Vanchiyoor
Next Story