പുരാവസ്‌തുക്കൾ വാങ്ങി കബളിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകി
text_fieldsതിരുവനന്തപുരം: 80 ലക്ഷം രൂപയുടെ പുരാവസ്‌തുക്കൾ വാങ്ങി കബളിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകി. വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്‍റെ കുരിശിൽ കിടന്ന രൂപം തുടങ്ങിയ വസ്‌തുക്കൾ പ്രതിയുടെ തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ പല പേരുകളിലായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്നും കണ്ടെടുക്കാൻ വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങിയതെന്നാണ് കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് പറയുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‍തത്. സുരേഷ് നിർമിച്ച കരകൗശല ശിൽപങ്ങളായ സിംഹം, വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്‍റെ കുരിശിൽ കിടന്ന രൂപം, കാട്ടുപോത്ത്, കുതിരകൾ തുടങ്ങി 80 ലക്ഷം രൂപയുടെ ശിൽപ്പങ്ങളാണ് മോൻസ് സുരേഷിന്‍റെ പക്കൽനിന്നും വാങ്ങിയത്.
2019 ജനുവരി രണ്ടിനും മറ്റൊരു ദിവസവും വാങ്ങിയ സാധനങ്ങൾ മോൻസന്‍റെ കല്ലൂരിലെ വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ, സാധനങ്ങൾ വാങ്ങിയശേഷം പ്രതി രണ്ടു തവണയായി ഏഴു ലക്ഷം രൂപ മാത്രമേ നൽകിയുള്ളൂ എന്നാണ് സുരേഷിന്‍റെ പരാതി.
കഴിഞ്ഞ ദിവസം സംസ്‌കാര ചാനലിന്‍റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയിരുന്നു. ഈ കസ്റ്റഡി അവസാനിച്ച് കോടതയിൽ ഹാജരാക്കിയപ്പോഴാണ് അടുത്ത കേസിൽ പ്രതിയെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.